പിലിഭിത്ത്: ഉത്തര്‍പ്രദേശില്‍ പൊലീസുകാരിയായ യുവതിയെ ഭര്‍തൃസഹോദരന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃ സഹോദരന്‍മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധനമായി 50 ലക്ഷം രൂപ നല്‍കിയിട്ടും എസ്‌യുവി ആവശ്യപ്പെട്ട് ഭര്‍തൃകുടുംബം നിരന്ധരം പീഡിപ്പിക്കുന്നുവെന്നും ഭര്‍ത്താവാണ് തന്നെ ബലാല്‍സംഗം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാക്കി നല്‍കിയതെന്നും യുവതി ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിലെ പിലിഭിത് സ്വദേശിയായ 27കാരിയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവും ഉത്തര്‍പ്രദേശ് പൊലീസ് സേനാംഗമാണ്. 50 ലക്ഷം രൂപ സ്ത്രീധനമായി തന്റെ പിതാവ് നല്‍കിയതിന് പുറമെ ഇപ്പോള്‍ എസ്‌യുവി ആവശ്യപ്പെട്ടും ഭര്‍തൃ കുടുംബം തന്നെ ഉപദ്രവിക്കുകയാണെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കോട്‌വാലി പൊലീസ് കേസെടുത്തു.

2023 ജനുവരി 26നാണ് യുവതി മീററ്റ് സ്വദേശിയായ പൊലീസുകാരനെ വിവാഹം കഴിച്ചത്. ഗൗതം ബുദ്ധ നഗര്‍ സ്റ്റേഷനിലായിരുന്നു ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. സ്വര്‍ണവും പണവും കാറും തന്റെ വീട്ടില്‍ നിന്നും നല്‍കിയത് ഭര്‍തൃവീട്ടിലുണ്ടെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തര പീഡനമാണെന്നും പരാതിയില്‍ വെളിപ്പെടുത്തുന്നു.

ഒക്ടോബര്‍ ആറിന് ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ തന്നെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായ തന്നെ ആണ്‍കുഞ്ഞ് ജനിക്കാന്‍ വേണ്ടി സാനിറ്റൈസര്‍ ഭര്‍തൃവീട്ടുകാര്‍ കുടിപ്പിച്ചുവെന്നും കുഞ്ഞ് ആരോഗ്യപ്രശ്‌നങ്ങളോടെയാണ് ജനിച്ചതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. സാനിറ്റൈസര്‍ കുടിച്ചതോടെ ഗുരുതരാവസ്ഥയിലായ യുവതിയെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയാണ് ചികില്‍സിച്ചത്. കുഞ്ഞിനെയോര്‍ത്താണ് ഇത്രയും കാലം സഹിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.