നൈജീരിയയിലെ അനധികൃത അവയവശേഖരണ കേന്ദ്രത്തില്‍ നിന്ന് 100-ലധികം അഴുകിയതും വികൃതമാക്കിയതുമായ മൃതദേഹങ്ങള്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ എന്‍ഗോര്‍-ഒക്പാല ജില്ലയിലെ ഉമുഹു സ്വയംഭരണ പ്രദേശത്തെ ഒരു ഹോട്ടലിലും സ്വകാര്യ മോര്‍ച്ചറിയിലും പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഇവയെല്ലാം കണ്ടെടുത്തത്. തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

പ്രതിയെ കണ്ടെത്താനായി ശക്തമായ തോതില്‍ അന്വേഷണം നടത്തുകയാണ്. തട്ടിക്കൊണ്ടു പോകുന്നവരും കൊടും കുറ്റവാളികളും ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിയുടെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലും ഒരു സ്വകാര്യ മോര്‍ച്ചറിയും പോലീസ് പരിശോധിച്ചിരുന്നു. മോര്‍ച്ചറിയില്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ അഴുകിയതും വികൃതമാക്കിയതുമായ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിയമവിരുദ്ധമായി അവയവശേഖരണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. 'ഈ കണ്ടെത്തലുകളെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടലും മോര്‍ച്ചറിയും സീല്‍ ചെയ്തു.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ പല തെളിവുകളും കണ്ടെത്തി എന്നാണ് സൂചന. സംഭവത്തില്‍ ഇയാളുടെ എല്ലാ കൂട്ടാളികളേയും തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ് കമ്മീഷണര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇവിടെ വന്‍തോതില്‍ അനധികൃത അവയവകച്ചവടം നടന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. നൈജിരിയയില്‍ കഴിഞ്ഞ കുറേ നാളുകളായി കുറ്റകൃത്യങ്ങളുടെ തോത് വന്‍ തോതില്‍ ഉയരുകയാണ്. മാഫിയാ സംഘങ്ങള്‍ ആളുകളെ തട്ടിക്കൊണ്ട് പോയി കൊല്ലുകയും അവരുടെ അവയവങ്ങള്‍ കൈമാറ്റം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാകുകയാണ്.

കഴിഞ്ഞ മാസം പ്രധാന അധ്യാപകനെ കൊലപ്പെടുത്തിയ ശേഷം തോക്കുധാരികള്‍ ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. 2014-ല്‍ ചിബോക്കില്‍ നടന്ന ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോകലുകളുടെ തുടര്‍ച്ചയാണ്് ഇത്. തോക്കുകളുമായി അക്രമികള്‍ നവംബര്‍ 17 ന് പുലര്‍ച്ചെ 4 മണിയോടെ കെബ്ബി സംസ്ഥാനത്തെ ഡാങ്കോ വാസഗുവിലുള്ള മാഗ കോംപ്രിഹെന്‍സീവ് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍ ആക്രമിച്ചു. നൈജീരിയയിലെ പോലീസ് 25 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചിരുന്നു. 2014 ഏപ്രില്‍ 14 ന് 16 നും 18 നും ഇടയില്‍ പ്രായമുള്ള 276 പെണ്‍കുട്ടികളെ നൈജീരിയന്‍ പട്ടണമായ ചിബോക്കിലെ ഒരു സ്‌കൂളില്‍ നിന്ന് ബോക്കോ ഹറാം ജിഹാദിസ്റ്റ് സംഘം തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകല്‍ കേസായിരുന്നു അത്. നൈജീരിയന്‍ സുരക്ഷാ സേനയിലെ സൈനികരാണെന്ന് നടിച്ച് തീവ്രവാദികള്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി, ഒരു സൈനികനെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തി.

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണങ്ങളില്‍, പട്ടണത്തിലെ നിരവധി വീടുകള്‍ കത്തിച്ചു. ഇവര്‍ തട്ടിക്കൊണ്ട് പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ 57 പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. കുറേ പേരെ നൈജീരിയന്‍ സായുധ സേന രക്ഷപ്പെടുത്തി. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് വ്യാപകമായ അക്രമങ്ങള്‍ക്കെതിരെ പോരാടുന്നതിന് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ സഹായം തേടിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു,