തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി തീര്‍ന്ന പശ്ചാത്തലത്തില്‍ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിലവില്‍ രാഹുല്‍ ജയിലില്‍ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊലീസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല, പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്ടോപ്പ് പരിശോധിക്കാന്‍ ആകുന്നില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പൊലീസ് രണ്ടുദിവസമാണ് ചോദിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

എന്നാല്‍ രാഹുലിന്റെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചില്ല. 15ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് കോടതിയുടെ നടപടി. നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ നിരാഹാര സമരം തുടങ്ങിയിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു.

രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി നേരത്തെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിലായതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പുതിയ ജാമ്യഹര്‍ജി നല്‍കിയത്.

കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാവരും സത്യം മാത്രം പറയുക എന്നും രാഹുല്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. ജയിലില്‍ നിരാഹാരം കിടന്നിരുന്ന രാഹുല്‍ പിന്നീട് ഉപവാസം അവസാനിപ്പിച്ചിരുന്നു. നിരാഹാരം നിര്‍ത്തിയത് കിഡ്നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് എന്നാണ് രാഹുല്‍ വിശദീകരിച്ചത്.

'കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.11 ദിവസമായി. സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസ് ആണ്', എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍.