കൊച്ചി: ഡേറ്റിങ്ങ് ആപ്പിലെ വാഗ്ദാനം വിശ്വസിച്ച് ഉള്ള ജോലിയും മാതാപിതാക്കളേയും ഉപേക്ഷിച്ച് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തി കാമുകനൊപ്പം താമസമാക്കിയ കൊല്‍ക്കത്ത സ്വദേശിനി ഒടുവില്‍ പെരുവഴിയില്‍. വിവാഹ വാഗ്ദാനം നല്‍കി 23കാരിയെ കൊച്ചിയിലെത്തിച്ച് ഏഴ് മാസത്തോളം ഒരുമിച്ച് താമസിച്ച ശേഷം യുവതിയുടെ ആഭരണവും പണവും കവര്‍ന്ന ശേഷം കശ്മീര്‍ സ്വദേശി മുങ്ങുകയായിരുന്നു. ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തെങ്കിലും ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവാവിനെ വിശ്വസിച്ച് കൊച്ചിയിലെത്തിയ 23കാരി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഹോട്ടലില്‍ തങ്ങുകയാണ് നിലവില്‍.

ഏപ്രില്‍ മാസത്തിലാണ് കശ്മീര്‍ സ്വദേശിയായ അമന്‍ദീപിനെ പരിചയപ്പെടുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമന്‍ദീപ് ജോലി ചെയ്തിരുന്ന ആലുവയിലേക്ക് യുവതി എത്തി. ബംഗളുരുവിലെ ജോലി ഉപേക്ഷിച്ചായിരുന്നു യുവതി എത്തിയത്. ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ആലുവയിലെ ഫ്‌ലാറ്റില്‍ തന്റെ ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നുവെന്നും യുവതി പറയുന്നു. കൊല്‍ക്കത്ത സ്വദേശിയിയായ താനുമായുള്ള വിവാഹത്തിന് യുവാവിന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. നവംബര്‍ മാസത്തില്‍ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങി വാരാമെന്ന് പറഞ്ഞ് അമന്‍ദീപ് കശ്മീരിലേക്ക് പോയി. യുവതിയെ കൊല്‍ക്കത്തയിലേക്കും പറഞ്ഞയച്ചു.

വീട്ടിലെത്തിയ ശേഷം യുവാവ് അകല്‍ച്ച കാട്ടിത്തുടങ്ങി. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് കൊച്ചിയില്‍ തിരികെ എത്താമെന്ന് സമ്മതിച്ചു. യുവതിയും കൊല്‍ക്കത്തയില്‍ നിന്ന് വിമാനം കയറി. ഡിസംബര്‍ 8ന് യുവാവ് കൊച്ചിയിലെത്തിയെന്ന് ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതിലൂടെ മനസിലായി. പക്ഷേ യുവതിക്ക് മുന്നിലെത്തിയില്ല. യുവതി നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി.

ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റ് പൂട്ടി താക്കോലുമായാണ് അമന്‍ദീപ് മുങ്ങിയത്. പൊലീസ് അകമ്പടിയില്‍ ഫ്‌ലാറ്റ് തുറന്നപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന് പൊലീസ് കേസെടുത്തു. ഫ്‌ലാറ്റില്‍ താമസിക്കാന്‍ ഉടമ അനുവദിക്കാത്തതിനാല്‍ ഹോട്ടല്‍ റൂമില്‍ കഴിയുകയാണ് യുവതിയിപ്പോള്‍. മറ്റ് പല സ്ത്രീകളുമായി യുവാവിനെ ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണം. യുവാവിനായി പൊലീസ് അന്വേഷണം തുടരുകയാണ്.