തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് പൊലീസ് കേസെടുത്തത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയര്‍മാനായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി.

സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവത്തോടെ കാണണമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ലൈംഗിക സ്വഭാവത്തോടെ പരാതിക്കാരിക്ക് നേരെ കുഞ്ഞുമുഹമ്മദ് ബലപ്രയോഗം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ വിവരങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പൊലീസ് കോടതിയില്‍ ഹാജരാക്കി.

വാദം നടക്കുന്നതിനിടെ പരാതി വന്നത് വൈകിയാണെന്ന് പി.ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ ആറിന് നടന്ന സംഭവത്തില്‍ നവംബര്‍ 27നാണ് പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ട് എന്നായിരുന്നു വാദം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാലാണ് പരാതിയില്‍ കാലതാമസം വന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ഐ.എഫ്.എഫ്.കെയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി.