ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. അനുമതിയില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. ഇതിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.

ആനച്ചാല്‍ ടൗണിന് മുകള്‍ ഭാഗത്തായി കാനാച്ചേരിടയില്‍ എല്‍സമ്മയുടെ ഭൂമിയിലാണ് 35 മീറ്റര്‍ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയോളം ചിലവിട്ടായിരുന്നു നിര്‍മാണം. ഒരേസമയം 40 പേര്‍ക്ക് കയറി നിന്ന് കാഴ്ച്ച കാണാവുന്നതായിരുന്നു ഗ്ലാസ് ബ്രിഡ്ജ്. ശനിയാഴ്ച്ചയാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടുണ്ട്.

അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെയാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണമെന്നാണ് വിവരം. നിര്‍മാണ പ്രവര്‍ത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ പലവട്ടം അവഗണിച്ചിരുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നല്‍കിയാണ് ആനച്ചാലില്‍ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആനച്ചാല്‍ കാനാച്ചേരിയിലെ എല്‍സമ്മയുടെ ഭൂമിയില്‍ രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റര്‍ നീളത്തിലാണ് പാലം പൂര്‍ത്തിയാക്കിയത്.

ശനിയാഴ്ച ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സ്റ്റോപ്പ് മെമ്മോ എത്തിയത്. പാലം നിര്‍മാണം നിര്‍ത്തണമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ച്ച് ഒന്നിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാണ ഘട്ടത്തില്‍ തന്നെ പള്ളിവാസല്‍ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തില്‍ ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം.

പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിരമാണം ആണ് നടന്നതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.