അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുന്നലും പ്ലാസ്റ്ററുമിട്ട് യുവാവിന്റെ കാലില്‍ നിന്ന് ഫൈബര്‍ചില്ലിന്റെ കഷ്ണം കണ്ടെത്തി. കാലില്‍ ഉണ്ടായ കഠിനമായ വേദനയെ തുടര്‍ന്ന് അഞ്ചു മാസത്തിനു ശേഷം നടത്തിയ എക്‌സറേ പരിശോധനയിലാണ് ഫൈബര്‍ ചില്ലിന്റെ കഷണം കണ്ടെത്തിയത്. യുവാവിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് അന്വേഷണത്തിന് ഉത്തരവിട്ടു.

പുന്നപ്ര കൊച്ചുപറമ്പില്‍ അനന്തുവിന് (27) ജൂലൈ 17നാണ് വാഹനാപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ബൈക്ക് മറിയുകയായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായ അനന്തു ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വലതു കാല്‍മുട്ടിനു താഴെ മുറിവേറ്റതിനാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുറിവില്‍ തുന്നലിട്ടു വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം അസ്ഥി രോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ പ്ലാസ്റ്ററുമിട്ടു.

മുറിവുണ്ടായ ഭാഗത്തെ നീരും വേദനയും കുറയാതായപ്പോള്‍ അനന്തു വീണ്ടും മെഡിക്കല്‍ കോളേജിലെത്തി. തീവ്രപരിചരണ വിഭാഗത്തിലേക്കു റഫര്‍ ചെയ്‌തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ ഞെട്ടിപ്പോയി. മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റര്‍ നീളമുള്ള ഫൈബര്‍ ചില്ല് കണ്ടെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി. ആര്‍എംഒ ഡോ. ലക്ഷ്മി, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാര്‍, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. അനില്‍ കുമാര്‍ എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ.ഹരികുമാര്‍ അറിയിച്ചു. ഇന്നു റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.