കായംകുളം: കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയിലായത് നാട്ടുകാരുടെ കരുതലില്‍. കരീലക്കുളങ്ങരയില്‍ നിന്ന് നൗഫിയയും (30), തൃക്കുന്നപ്പുഴയില്‍ നിന്ന് സാജിദ് (25), കാശിനാഥന്‍ (19) എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാട്ടുകാര്‍ നല്‍കിയ സൂചന നിര്‍ണ്ണായകമായി കരീലക്കുളങ്ങര ഏവൂര്‍ വടക്കുംമുറിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നൗഫിയയുടെ വീട്ടില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പതിവായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ പക്കല്‍ നിന്ന് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നൗഫിയയുടെ സുഹൃത്താണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് എന്ന് കണ്ടെത്തിയ പോലീസ് അയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തൃക്കുന്നപ്പുഴയിലെ പരിശോധന പാനൂര്‍ പുത്തന്‍പുര ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് പല്ലന സ്വദേശി സാജിദും ആറാട്ടുപുഴ സ്വദേശി കാശിനാഥനും പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 7 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കുന്നപ്പുഴ പോലീസും സംയുക്തമായാണ് ഇവരെ വലയിലാക്കിയത്.

അന്വേഷണം തുടരുന്നു പിടിയിലായ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഈ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ലോബികളെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ ഇനിയും ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.