ആലപ്പുഴ: പിഞ്ചുകുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിലിരുത്തിയ സംഭവത്തില്‍ പാപ്പാന്‍ കസ്റ്റഡിയില്‍. ദേവസ്വം പാപ്പാന്‍ ജിതിന്‍ രാജിനെയാണ് കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായ പാപ്പാന്‍ അഭിലാഷിനായി തെരച്ചില്‍ തുടങ്ങി. ഹരിപ്പാട് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്പന്‍ ആനയുടെ കൊമ്പിലിരുത്തിയ വീഡിയോ പുറത്തുവന്നിരുന്നു. കൊമ്പില്‍ ചേര്‍ത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാല്‍ക്കീഴില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീഴ്ചയില്‍ ആനയുടെ കാലിലെ ചങ്ങലയില്‍ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹരിപ്പാട് ക്ഷേത്രത്തോടു ചേര്‍ന്നുള്ള ദേവസ്വം ബോര്‍ഡിന്റെ ആനത്തറയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തില്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.

കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തില്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.തുടര്‍ന്ന് ആനക്കൊമ്പിലിരുത്തുന്നതിനിടെ കൈയില്‍ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീണു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്‌കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്. സംഭവത്തെത്തുടര്‍ന്ന് അഭിലാഷിനെ ദേവസ്വം ബോര്‍ഡ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സംഭവസമയം അഭിലാഷ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.

കഴിഞ്ഞ സെപ്റ്റംബറില്‍ മദപ്പാട് കഴിഞ്ഞിറക്കിയ ആന ഒന്നാം പാപ്പാനെ കുത്തിക്കൊല്ലുകയും രണ്ടാം പാപ്പാനെ മാരകമായി ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്‌കന്ദനെ പുറത്തിറക്കിയിരുന്നില്ല. സന്ദര്‍ശകര്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയാണ് താത്കാലിക ആനപ്പാപ്പന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായത്.