പേരാവൂര്‍: ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാറിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി തട്ടിയെടുത്തു. കേരള സ്ത്രീശക്തി ഭാഗ്യക്കുറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. പേരാവൂരിലെ എ കെ സാദിഖിന് ഒന്നാം സമ്മാനം ലഭിച്ച എസ്എല്‍ 804592 നമ്പര്‍ ടിക്കറ്റാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. സാദിഖിന് സമ്മാനം ലഭിച്ചതായി മനസ്സിലാക്കിയതോടെ ടിക്കറ്റ് തട്ടിയെടുക്കാന്‍ പദ്ധതിയും തയ്യാറാക്കിയാണ് സംഘം എത്തിയത്.

ടിക്കറ്റിന് സര്‍ക്കാര്‍ നല്‍കുന്നതിലുമധികം തുക നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാദിഖുമായി ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്്. ഒരു കോടിയുടെ ടിക്കറ്റിന് സാദിഖിന് 68 ലക്ഷവും ഇടനിലക്കാര്‍ക്ക് നാലു ലക്ഷവും പറഞ്ഞുറപ്പിച്ചു. ബുധനാഴ്ച സാദിഖിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെത്തിയ സംഘം ടിക്കറ്റ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തി മടങ്ങി. ംഘത്തിലൊരാളെ സാദിഖിന്റെ സ്ഥാപനത്തില്‍ നിര്‍ത്തുകയുംചെയ്തു. രാത്രിയോടെ തുകയുമായി എത്തി ടിക്കറ്റ് വാങ്ങാമെന്ന് കരാര്‍ വെക്കുകയും ചെയ്തു.

രാത്രി ഒമ്പതോടെ സാദിഖിന്റെ വീടിനു മുന്നില്‍ കാറിലെത്തിയ സംഘം പണം കാറില്‍വച്ച് കൈമാറാമെന്നും ടിക്കറ്റുമായി കാറിനരികില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാറിനരികില്‍ സാദിഖും സുഹൃത്ത് വിജീഷും എത്തുകയും വിജീഷ് ടിക്കറ്റുമായി കാറിനുള്ളില്‍ കയറുകയുംചെയ്തു. വിജേഷ് കയറിയയുടന്‍ സംഘം കാറില്‍ സ്ഥലംവിട്ടു. സംഘാംഗങ്ങളിലൊരാള്‍ വിജേഷിന്റെ കഴുത്തില്‍ തോക്കുചൂണ്ടി ടിക്കറ്റ് വാങ്ങിയെടുത്തു.

സാദിഖിന്റെ കടയിലുണ്ടായിരുന്ന, സംഘാംഗം മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിനെ (30) സാദിഖ് തടഞ്ഞുവച്ച് പേരാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു. ഷുഹൈബിനെ കാക്കയങ്ങാട് ടൗണില്‍ എത്തിച്ചാല്‍ വിജേഷിനെ വിട്ടുനല്‍കാമെന്നാണ് തട്ടിപ്പുസംഘം അറിയിച്ചത്. ഷുഹൈബിനെ കാക്കയങ്ങാട് ടൗണില്‍ ഇറക്കിവിട്ടതോടെ മുഴക്കുന്ന് സ്റ്റേഷന്‍ പരിധിയിലെ പാറക്കണ്ടത്ത് റോഡരികില്‍ വിജേഷിനെയും ഇറക്കിവിട്ടു. ഷുഹൈബിനെ വ്യാഴാഴ്ച പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.