ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയെ ക്ലാസ് മുറയിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നിയമ വിദ്യാര്‍ഥിയായ ആണ്‍കുട്ടി സ്വയം വെടിവച്ചു. പ്രതിയായ പ്രിന്‍സ് രാജിനെ (20) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പഞ്ചാബിലെ തരണ്‍താരണ്‍ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സഹപാഠിയായ സന്ദീപ് കൗര്‍ (19) എന്ന യുവതിയാണ് ദാരുണമായി കൊലപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ വെടിവെയ്പ്പില്‍ ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയന്ന് ഓടി.

പഞ്ചാബിലെ മായി ഭാഗോ ലോ കോളജിലാണ് നാടിനെ നടുക്കിയ സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ ആണ് സഹപാഠി വെടിവെച്ചത്. ക്ലാസ് മുറിയില്‍ തോക്കുമായി എത്തിയ യുവാവ് കരുതിക്കൂട്ടി കൊല നടത്തുക ആയിരുന്നു. പ്രിന്‍സിന് തോക്ക് എങ്ങനെ കിട്ടിയെന്നതടക്കം പോലിസ് അന്വേഷിച്ച് വരികയാണ്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സ് രാജും സന്ദീപ് കൗറും മറ്റൊരു വിദ്യാര്‍ഥിയും ഒരുമിച്ച് ഇരിക്കുന്നതും വര്‍ത്തമാനം പറയുന്നതും കാണാം.

ക്ലാസ് തുടങ്ങിയ ഉടന്‍ പ്രിന്‍സ് ബാഗില്‍ നിന്നു തോക്കെടുത്ത് സന്ദീപിന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു വീണു. തുടര്‍ന്ന് പ്രിന്‍സ് സ്വയം തലയ്ക്കു വെടിവച്ചു. വെടിയൊച്ച കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി നിലവിളിച്ചുകൊണ്ട് മുറിയില്‍ നിന്ന് ഓടിപ്പോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ കഴിയുന്ന പ്രിന്‍സിന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

പ്രണയം പറഞ്ഞ് സന്ദീപിനെ പ്രിന്‍സ് ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് പ്രിന്‍സിനോട് അത്തരത്തില്‍ പെരുമാറിയിരുന്നില്ല. സന്ദീപിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നെന്ന് അമ്മ ഹര്‍ജീന്ദര്‍ കൗര്‍ പറഞ്ഞു. തോക്ക് എവിടെ നിന്നു കിട്ടി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.