പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ അന്വേഷണം കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കവര്‍ച്ചയിലെ മുഖ്യപ്രതികളുമായി തന്ത്രിക്ക് അവിശുദ്ധമായ സാമ്പത്തിക ബന്ധമുണ്ടോ എന്നും സ്വര്‍ണ്ണം കടത്താനുള്ള ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടോ എന്നുമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. സ്വര്‍ണ്ണക്കവര്‍ച്ച നടന്ന കാലയളവില്‍ ഈ അക്കൗണ്ടുകളിലേക്ക് അസ്വാഭാവികമായി പണം ഒഴുകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം. പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്ന് തന്ത്രിയുടെ കുടുംബത്തിലേക്കോ തിരിച്ചോ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ബാങ്ക് രേഖകള്‍ എസ്‌ഐടി അരിച്ചുപെറുക്കുകയാണ്.

നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്ത്രി നല്‍കിയ മൊഴികളില്‍ കടുത്ത വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം വിറ്റഴിച്ച പണം എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ തന്ത്രിയുടെ പടിക്കല്‍ എത്തിനില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രാഷ്ട്രീയ-സാമൂഹിക പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കെ, തേന്ത്രിക്കെതിരെ നീളുന്ന അന്വേഷണം നിര്‍ണ്ണായകമാണ്. സംഭവത്തിന് പിന്നിലെ എല്ലാ കറുത്ത കൈകളെയും പുറത്തുകൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.