തിരുവല്ല: മീന്തലക്കര സ്പാ ബലാത്സംഗ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവര്‍ ഏഴായി. മീന്തലക്കര പാറയ്ക്കാമണ്ണില്‍ പുത്തന്‍ വീട്ടില്‍ സിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. നേരത്തേ ആറു പ്രതികളാണ് കൃത്യം നടത്തിയത് എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാല്‍, ഒന്നാംപ്രതി മരണ സുബിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവത്തിലെ സിന്റോയുടെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ ഒന്നിന് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതി മരണ സുബിന്‍ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോ ( 29) യുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പായിലെത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടത്തിപ്പുകാരിയായ യുവതിയെ മര്‍ദ്ദിക്കുകയും ജീവനക്കാരിയായ യുവതിയെ കഴുത്തില്‍ കത്തി വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നു. സ്പായില്‍ എത്തിയ യുവാവിനെ ജീവനക്കാരിക്ക് ഒപ്പം കിടത്തി നഗ്ന വീഡിയോ ദൃശ്യം പകര്‍ത്തുകയും ജീവനക്കാരില്‍ നിന്നും നിന്നും 2500 രൂപ കവരുകയും ചെയ്തിരുന്നു.

കേസില്‍ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍കുമാര്‍ (36), ചുമത്ര കോഴിക്കോട്ട് പറമ്പില്‍ വീട്ടില്‍ രൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ്(26), ആയാപറമ്പ് കാടാത്ത് വീട്ടില്‍ സാജന്‍ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയില്‍ കിരണ്‍ തോമസ് (22) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു. ഈ അറസ്റ്റോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി ഡിവൈ.എസ്.പി പറഞ്ഞു.

അതേ സമയം, തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ മരണം സുബിനെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കും. മൂന്നു ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.