ഭോപ്പാല്‍: ഭോപ്പാലില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങള്‍ക്കുള്ളിലിട്ട് ക്രൂരമായി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഥാര്‍ എസ്യുവി ഉള്‍പ്പെടെ നാല് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ ഔസഫ് അലി ഖാന്‍ ഫെബ്രുവരി 3-ന് അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയും ഭോപ്പാലില്‍ ജിം നടത്തുന്നയാളുമായ മാജ് ഖാന്‍ ഫെബ്രുവരി 8-നാണ് പിടിയിലായത്. കേസിന്റെ ഗൗരവം പരിഗണിച്ച് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ രൂപീകരിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളില്‍ വെച്ച് നാല് വ്യത്യസ്ത കാറുകളിലായിട്ടാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് എസ്ഐടിയുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഖാനുഗാവ് മേഖലയില്‍ വെച്ച് ഔസഫ് അലി ഖാന്‍ പെണ്‍കുട്ടിയെ ഥാര്‍ കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയും ഐഫോണ്‍ ഉപയോഗിച്ച് ജനലിലൂടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് 40,000 രൂപ ഇവര്‍ തട്ടിയെടുക്കുകയും പലതവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ സീഹോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, ഇത് പോലീസ് കണ്ടെടുത്തു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച ഐഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ, കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ മാജ് ഖാനുമായി ബന്ധം പുലര്‍ത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തിവരികയാണ്.