കൊച്ചി: എറണാകുളം എളമക്കരയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തില്‍, നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒരു വര്‍ഷത്തോളമായി കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസം 16-നാണ് പോണേക്കരയിലെ വാടകവീട്ടില്‍ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടടുത്ത മണിക്കൂറുകളില്‍ പോലും കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ശാസ്ത്രീയ പരിശോധനകള്‍ വ്യക്തമാക്കുന്നത്. മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.

അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. എന്നാല്‍ തന്റെ മകള്‍ പീഡനത്തിന് ഇരയായതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. ആത്മഹത്യ ചെയ്ത പിതാവ് ലഹരിക്ക് അടിമയായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ലഹരിയുടെ സ്വാധീനത്തിലാണോ ഈ ക്രൂരതകള്‍ നടന്നതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

സ്വന്തം പിതാവ് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ കുട്ടിയെ പീഡിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി നടന്ന ക്രൂരത വീട്ടില്‍ ആരും അറിഞ്ഞില്ല എന്ന അമ്മയുടെ മൊഴിയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.