തിരുവനന്തപുരം: വേളി കടല്‍ത്തീരത്ത് അജ്ഞാതമൃതദേഹം കരയ്ക്കടിഞ്ഞു. അന്‍പതു വയസ്സിന് മുകളില്‍ പ്രായംതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന്റെ കൈകള്‍ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു.

മൂക്കില്‍നിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ പൊലീസ് അറിയിച്ചു.

രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. സമീപത്തെ പോലീസ് സ്റ്റേഷനുകളിലെ മിസിങ് കേസുകളും പോലീസ് പരിശോധിച്ചുവരികയാണ്.