കൊച്ചി: ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കത്രിക ഒടിഞ്ഞ നിലയില്‍. രണ്ട് ഭാഗങ്ങളായാണ് കത്രിക കണ്ടെടുത്തത്. ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ചിത്രം പുറത്തുവന്നു. കത്രികയുടെ അഗ്ര ഭാഗം ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. കത്രിക കോടതിയില്‍ ഹാജരാക്കും. ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിലാണ് പൂര്‍ത്തിയായത്.

സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍തന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

അഞ്ചുവര്‍ഷം മുന്‍പാണ് ഉഷ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആര്‍ട്ടെറി ഫോര്‍സെപ്സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്. ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാല്‍ എന്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്‌സും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് ഉഷയുടെ ഭര്‍ത്താവ് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകാരന്‍ മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതില്‍ പൊലീസിന് ഗുരുതര പിഴവുമുണ്ടായി.

മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാം വിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ. ലളിതാംബിക കരുണാകാരനെതിരായ എഫ്‌ഐആര്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍. പരാതിയില്‍ ഡോക്ടറുടെ അസിസ്റ്റന്റയിരുന്ന ആള്‍ക്കെതിരെയും ആരോപണമുണ്ടെങ്കിലും പ്രതി ചേര്‍ത്തില്ല. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിത ജെ ആയിരുന്നു അസിസ്റ്റന്റ്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. എഫ്‌ഐആറില്‍ സംഭവം നടന്ന തീയതി തെറ്റായി രേഖപ്പെടുത്തിയത് കോടതിയില്‍ തിരിച്ചടിയായേക്കും. 2021 മെയ് 5ന് പകരം 2026 മെയ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.