കാസര്‍ഗോഡ്: കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെന്ന് പൊലീസ്. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഒരു വര്‍ഷത്തിനിടെ പെണ്‍കുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസില്‍ നിലവില്‍ അഞ്ച് പ്രതികളാണ് ഉള്ളത്. അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കേസില്‍ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്.

കേസിലെ മറ്റ് പ്രതികളായ റാഷിദ്, 15 വയസുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇതില്‍ സഹോദരി ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. കേസിലെ മുഖ്യപ്രതിയായ 15 വയസുകാരനെയും റാഷിദിനെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

റാഷിദ് രണ്ടാഴ്ച്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചുകൊടുത്തിരുന്ന ആളായിരുന്നു റാഷിദ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോളാണ് ഒന്നിലേറെ പേര്‍ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.