ആലപ്പുഴ: കായംകുളത്ത് നവജാതശിശു മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അജീഷ് - അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തും മുന്‍പ് കുഞ്ഞ് മരിച്ചു . കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നല്‍കിയിരുന്നത്. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുന്‍പ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്.

അന്ന് വേദനയ്ക്കുള്ള മരുന്ന് നല്‍കിയ ശേഷം തിരികെ വിട്ടു. അന്ന് വൈകുന്നേരം തന്നെവേദന അനുഭവപ്പെട്ടതായി പറഞ്ഞപ്പോള്‍ തിയതി 24ന് അല്ലേ തിയതി നല്‍കിയതെന്നും എന്തിനാണ് നേരത്തെ അഡ്മിറ്റ് ആവുന്നതെന്നുമായിരുന്നു ആശുപത്രിക്കാരുടെ ചോദ്യമെന്നും അജീഷ് പറയുന്നത്. ഒടുവില്‍ വാര്‍ഡിലെങ്കിലും കിടത്തണമെന്ന വീട്ടുകാരുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് അതുല്യയെ അഡ്മിറ്റ് ചെയ്യുന്നത്. ഈ സമയത്തൊന്നും കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് അടക്കമുള്ളവ പരിശോധിച്ചിരുന്നില്ല.

ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആദ്യം അതുല്യയെ അഡ്മിറ്റ് ചെയ്യില്ലെന്നും പറഞ്ഞ തീയതിയില്‍ എത്താനുമാണ് നിര്‍ദ്ദേശിച്ചതെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തുടര്‍ന്ന് തന്റെയും സുഹൃത്തിന്റെയും നിര്‍ബന്ധപ്രകാരമാണ് ഭാര്യയെ അഡ്മിറ്റ് ചെയ്തതെന്ന് അജീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരുന്നു.എന്നാല്‍ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് പറഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അതുല്യയ്ക്ക് വേദനയും അമിത രക്തസ്രാവവും വന്നപ്പോള്‍ തന്നെ കൃത്യമായി ചികിത്സയും പരിശോധനകളും ചെയ്തിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അജീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരം നെടുമങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവുകാരണം നവജാതശിശു മരിച്ച സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പരാതിയെത്തുന്നത്. സിസേറിയനുപിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെണ്‍കുഞ്ഞാണ് ഫെബ്രുവരി 17ന് മരിച്ചത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.