ഇന്‍ഡോര്‍: സ്‌കൂള്‍ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രസപിച്ചു. മധ്യപ്രദേശിലാണ് സംഭവം. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ക്ലാസിലുണ്ടായിരുന്ന അധ്യാപികയോട് ചോദിച്ച ശേഷം ശുചിമുറിയില്‍ പോയി. പിന്നാലെ പെണ്‍കുട്ടി പ്രസവിക്കുക ആയിരുന്നു. ശുചിമുറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ പരീക്ഷാഹാളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപികമാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കുഞ്ഞുമായി ശുചിമുറിയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് അധ്യാപകരും ഞെട്ടി.

ഉടന്‍ തന്നെ പെണ്‍കുട്ടിയേയും കുഞ്ഞിനെയും അധ്യാപകര്‍ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുഞ്ഞിനാണു ശുചിമുറിയില്‍വച്ച് വിദ്യാര്‍ഥിനി ജന്മം നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പൊലീസ് പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ചോദ്യം ചെയ്തു. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പോലിസിനോട് പറഞ്ഞത്. മകള്‍ പ്രസവിച്ചതിന്റെ ഞെട്ടലിലാണ് ഇവര്‍.

അതേസമയം പരിചയക്കാരനായ ഒരു യുവാവ് മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളുടെ മറുപടി. 2024ലെ ഗര്‍ബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി കണ്ടതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് പിതാവിന്റെ ഫോണുപയോഗിച്ചാണ് യുവാവുമായി സംസാരിച്ചിരുന്നത്.

വിവാഹാഭ്യര്‍ഥന നല്‍കിയാണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചിരുന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ കൊണ്ടുപോയാണ് പലയാവര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബന്ധം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസ് jജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.