ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് യുവതിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനം. രാജ്യതലസ്ഥാനത്തുള്ള സ്വര്‍ണ ജയന്തി പാര്‍ക്കിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആണ്‍സുഹൃത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്.

യുവതിയെ ഇയാള്‍ അസഭ്യം പറയുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തെ ബെഞ്ചിലിരിക്കുകയായിരുന്ന വഴിയാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പാര്‍ക്കിലെ ബെഞ്ചിലിരുന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതിനിടെയാണ് ആണ്‍സുഹൃത്ത് പ്രകോപിതനായി യുവതിയെ ക്രൂരമായി മര്‍ദിച്ചത്. വീഡിയോ പകര്‍ത്താന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇയാള്‍ യുവതിയെ മുപ്പതിലധികം തവണ മുഖത്തടിച്ചുവെന്നാണ് വീഡിയോ പകര്‍ത്തിയയാള്‍ വ്യക്തമാക്കുന്നത്. ഇതൊരു ടോക്‌സിക് ബന്ധമാണെന്നും അക്രമത്തിന്റെ തീവ്രത കണ്ടപ്പോഴാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം പറയുന്നു.

യുവതിയെ തുടരെ തുടരെ മര്‍ദിച്ചിട്ടും പാര്‍ക്കില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെടാനോ ഇയാളെ തടയാനോ ശ്രമിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് യുവാവിനെതിരെ ഇരമ്പുന്നത്. ഇത് വെറുമൊരു വ്യക്തിപരമായ വഴക്കായി കാണാന്‍ കഴിയില്ലന്നും ക്രൂരമായ മര്‍ദനമാണിതെന്നും പലരും പ്രതികരിച്ചു. അക്രമം നേരിട്ട് കണ്ടിട്ടും ആരും തടയാന്‍ വരാതിരുന്നതിനെയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.