ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഫെബ്രുവരി 21-ന് നടന്ന ഒരു വിവാഹം നവവരന് സമ്മാനിച്ചത് തീരാത്ത ഞെട്ടല്‍. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ മണിയറയിലെത്തിയ വരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ വധു, പിറ്റേന്ന് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവുമായി സ്വന്തം ചെറിയച്ഛനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ തുടക്കത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി മണിയറയിലെത്തിയ യുവാവ് സംസാരിക്കാന്‍ ശ്രമിച്ചതോടെ യുവതി കൈയ്യില്‍ കരുതിയ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തന്നെ തൊടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

ഭയന്നുപോയ യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി യുവതിയോട് സംസാരിക്കുകയും, പുതിയ സാഹചര്യം കൊണ്ടുള്ള പരിഭ്രാന്തിയാകാം ഇതെന്ന് പറഞ്ഞ് എല്ലാവരെയും സമാധാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പിറ്റേന്ന് രാത്രി വീട്ടുകാര്‍ക്കെല്ലാം നല്‍കിയ ഭക്ഷണത്തില്‍ യുവതി ഉറക്കമരുന്ന് കലര്‍ത്തി. ഭക്ഷണം കഴിച്ച എല്ലാവരും ബോധരഹിതരായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യുവതി സ്വന്തം ചെറിയച്ഛനുമായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ നേരത്തെ തന്നെ ഈ തട്ടിപ്പ് പ്ലാന്‍ ചെയ്തിരുന്നതായും കണ്ടെത്തി. ചെറിയച്ഛനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന് വ്യക്തമായതോടെ വരന്‍ പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, വധുവിനും ചെറിയച്ഛനുമായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു.

വിവാഹ സമയത്ത് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ലെന്നാണ് വരന്റെ ബന്ധുക്കള്‍ പറയുന്നത്. നല്ല രീതിയില്‍ തന്നെയാണ് യുവതി വരന്റെ വീട്ടുകാരുമായി ഇടപെട്ടത്. തൊട്ടടുത്ത ദിവസമാണ് യുവതി വരന്റെ വീട്ടിലെത്തിയത്. എന്നാല്‍ അന്നേ ദിവസം നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. രാത്രി 9 മണിയോടെയാണ് നവവരന്‍ മണിയറയിലെത്തിയത്. നവവധുവിനോട് സംസാരിക്കാന്‍ യുവാവ് ശ്രമിച്ചതോടെ യുവതി കയ്യില്‍ കരുതിയ കത്തി എടുക്കുകയായിരുന്നു. സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ആക്രമിക്കാനും യുവതി മടിച്ചില്ല. പേടിച്ച് യുവാവും ബന്ധുക്കളും ഭാര്യയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.