തിരുവനന്തപുരം: ഒരു വയസ്സുകാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം. ഒരു വയസ്സുള്ള പവിത്ര എന്ന കുഞ്ഞിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കുഞ്ഞിനെ കിടപ്പുമുറിയിലെ പായയില്‍ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തു. താനാണ് കൊല ചെയ്തതെന്ന് കുഞ്ഞിന്റെ അമ്മ സമ്മതിച്ചതായി പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. കഴുത്തു ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അശ്വതിയെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനാണ്.

കട്ടിലില്‍ അനക്കമില്ലാതെ കിടന്ന കുട്ടിയെ മുത്തശ്ശിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കൈവിരല്‍ പാടുകളുണ്ടായിരുന്നു. കുട്ടിയ്ക്ക് അസുഖങ്ങള്‍ വരുമായിരുന്നെന്ന് അമ്മ പറഞ്ഞു. അശ്വതിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇളയ കുട്ടിയുമായി കണിച്ചോടുള്ള വീട്ടില്‍ എത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് നേരത്തെ പ്രതികരിച്ചിരുന്നു.കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉള്‍പ്പെടെയുള്ളവ അറിയുന്നതിനാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. എന്തെങ്കിലും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നോയെന്നും അറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.