- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രഞ്ജിത്തിനെതിരേ ഉയര്‍ന്നത് മൂന്നാമത്തെ പീഡനപരാതി; റിമാന്‍ഡിലായതിന് പിന്നാലെ നടപടിയുമായി സിനിമാസംഘടനകള്‍; പുറത്താക്കി ഫെഫ്ക; അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് പൊലീസ്; കൂട്ടുനിന്നവരും കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് സൂചന

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായ പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കര്‍ശന നടപടിയുമായി സിനിമാ സംഘടനകള്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ (FEFKA) റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കി. കേസില്‍ അന്തിമ വിധി വരുന്നത് വരെ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാണ് സംഘടനയുടെ തീരുമാനം. സമാനമായ രീതിയില്‍ മുന്‍പും ആരോപണവിധേയരായവര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള കര്‍ശന നിലപാട് രഞ്ജിത്തിന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഐ.സി.സിയില്‍ (ICC) പരാതി ലഭിച്ചിട്ടില്ലെങ്കിലും, വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഓണ്‍ലൈന്‍ കമ്മിറ്റി ചേര്‍ന്നാണ് ഈ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രകാശ് വര്‍മ്മ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഫോര്‍ട്ട് കൊച്ചിയിലെ സെറ്റില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ജനുവരി 30-ന് സിനിമയുടെ കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവനടിയുടെ പരാതി. ഈ സംഭവത്തിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ നടി, ഒടുവില്‍ മാര്‍ച്ച് 28-ന് ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിച്ചത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രഞ്ജിത്തിനെ പൂട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്കുള്ള യാത്രാമധ്യേ വഴിയില്‍ വെച്ച് വാഹനം തടഞ്ഞായിരുന്നു പോലീസ് നടപടി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്ത് ശ്രമിച്ചതായും ഇതിന് സഹായിച്ചവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച രഞ്ജിത്തിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് കള്ളക്കേസാണെന്നും സത്യാവസ്ഥ ഉടന്‍ തെളിയുമെന്നുമാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രഞ്ജിത്ത് പ്രതികരിച്ചത്. അഭിനയം മോശമായതിനാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍, രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ ലൈംഗികാരോപണമാണിത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 2009-ല്‍ ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന പരാതി കാലതാമസം ചൂണ്ടിക്കാട്ടി കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. കൂടാതെ 2012-ല്‍ ബംഗളൂരുവില്‍ വെച്ച് യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയും വിശ്വാസ്യതയില്ലെന്ന് കണ്ട് കോടതി തള്ളിയിരുന്നു. നിലവിലെ കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്തിന്റെ അഭിഭാഷകര്‍. ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതിന് കൂട്ടുനിന്നവരും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.


