കൊല്ലം: സമൂഹത്തില്‍ ലഹളയും ഭീതിയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ തോക്കുമായി ഫോട്ടോ എടുത്തും വീഡിയോകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ആറംഗ ഗുണ്ടാസംഘത്തിനെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംഘമാണ് പിടിയിലായത്.നൗഫല്‍ (40), മണികണ്ഠന്‍ (50), സക്കറിയ (37), ഷെറിന്‍ (39), ഷാനു (28), നിസാമുദ്ദീന്‍ (53) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ വിട്ടയച്ചു.

ഈ വര്‍ഷം ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. മുണ്ടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ വെച്ച് തോക്ക് (പിസ്റ്റള്‍) കൈയ്യിലേന്തി ഫോട്ടോയെടുത്തും, കൊല്ലം ശാരദാ മഠത്തിന് സമീപം 'ഗുണ്ടാ അസോസിയേഷന്‍ ഓഫീസ്' തുറക്കുന്നു എന്ന പേരില്‍ വീഡിയോകള്‍ ചിത്രീകരിച്ചുമാണ് പ്രതികള്‍ പ്രകോപനം സൃഷ്ടിച്ചത്. കൂടാതെ, പൊതുറോഡില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഇത്തരത്തില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചും വീഡിയോകള്‍ പ്രചരിപ്പിച്ചും സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.സോഷ്യല്‍ മീഡിയ വഴി ലഭിച്ച വീഡിയോകളും ചിത്രങ്ങളും പരിശോധിച്ച കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്തന്‍ സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതികള്‍ പോലീസ് സ്‌റ്റേഷനിലും എത്തി. കീഴടങ്ങിയതാണോ എന്ന് വ്യക്തമല്ല. സിപിഎം ബന്ധമുള്ളവരാണ് പ്രതികള്‍. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു.

ഇവരുടെ ചിത്രത്തില്‍ തോക്കുണ്ട്. ഈ സാഹചര്യത്തില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടതായിരുന്നു. എന്നാല്‍ അതിന് പോലീസ് തയ്യാറായില്ല. ഇത് വിവാദമായിട്ടുണ്ട്.