- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാവിലെ ഐസിയുവിൽ കയറിയ നഴ്സുമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; വിരലുകളിലും തലയിലും കടി കൊണ്ട് ജീവനറ്റ നിലയിൽ കുഞ്ഞ് ശരീരം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വേദനിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) എലി കടിച്ചതിനെ തുടർന്ന് ഒരു കുഞ്ഞ് മരിച്ചു. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും ശരീരത്തിലും എലി കടിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്യുകയും മനുഷ്യാവകാശ കമ്മീഷൻ വിഷയം അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്നത് ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് നവജാത ശിശുക്കളെയാണ് ഐസിയുവിൽ വെച്ച് എലികൾ ആക്രമിച്ചത്. ഒരു കുഞ്ഞിന്റെ വിരലുകളിലും മറ്റൊന്നിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. സംഭവമറിഞ്ഞ നഴ്സുമാർ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഐസിയുവിൽ എലികൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
മരിച്ച പെൺകുട്ടിക്ക് 1.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാൽ വെന്റിലേറ്ററിലായിരുന്നു കുട്ടി. എന്നാൽ, കുട്ടി മരണപ്പെട്ടത് എലി കടിച്ചതുകൊണ്ടല്ലെന്നും സെപ്റ്റിസീമിയ (രക്തത്തിൽ അണുബാധ) മൂലമാണെന്നുമാണ് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘൻഗോറിയ വ്യക്തമാക്കിയത്. മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയിലുള്ള മറ്റേ കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയമായി നിലവിൽ വെന്റിലേറ്റർ സഹായത്തോടെ സുഖമായിരിക്കുന്നു.
മരിച്ച പെൺകുട്ടി ഖാർഗോൺ ജില്ലയിൽ നിന്നുള്ളതും ചികിത്സയിലുള്ള ആൺകുട്ടി അയൽജില്ലയായ ദേവാസിൽ നിന്നുള്ളതുമാണ്. കഴിഞ്ഞ 4-5 ദിവസമായി ഐസിയുവിൽ എലിശല്യം രൂക്ഷമായിരുന്നതായി ഡോ. ഘൻഗോറിയ അറിയിച്ചു. ഐസിയുവിൽ എലികളെ കണ്ടിട്ടും അധികൃതരെ അറിയിക്കാതിരുന്ന നഴ്സിംഗ് ഓഫീസർമാരായ ആകാൻഷ ബെഞ്ചമിൻ, ശ്വേത ചൗഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഹെഡ് നഴ്സ് കലാവതി, പീഡിയാട്രിക് ഐസിയു ഇൻ-ചാർജ് പ്രവീണ സിംഗ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മനോജ് ജോഷി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണങ്ങൾ കൂടി പരിഗണിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ ശുചിത്വ വീഴ്ചകളും ജീവനക്കാരുടെ അനാസ്ഥയും വിഷയത്തിൽ വിശദമായ അന്വേഷണത്തിന് വഴിവെച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഈ സംഭവം ആരോഗ്യ സംവിധാനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവയുടെ നടപ്പാക്കലിനെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.