കടുത്തുരുത്തി: ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. രാജേഷ് വീട്ടിലുള്ളതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്നാണ് കോതനല്ലൂര്‍ ടൗണിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. പീഡനക്കേസിലാണ് അറസ്റ്റ്.

കൊച്ചി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പോലിസ് തിരഞ്ഞു വരിക ആയിരുന്നു. യുവതിയെ തുരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് ഇയാളെ നിരീക്ഷിച്ചു വരിക ആിരുന്നു. വീട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ പോലിസ് വീടു വളയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.

തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇയാള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കവര്‍ച്ച, ഭവനഭേദനം, പീഡനം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. പേട്ട, വഞ്ചിയൂര്‍, പേരൂര്‍ക്കട, മെഡി.കോളജ്, കന്റോണ്‍മെന്റ് ശ്രീകാര്യം, വട്ടിയൂര്‍ക്കാവ് എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

കൊാച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തന്‍പാലം രാജേഷിന് അടുത്ത ബന്ധമുണ്ട്. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്.