കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ബിഹാര്‍ സ്വദേശികളുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഫോണില്‍ വിളിച്ച് 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു.

ഫോണ്‍ കാള്‍ വന്നതിന് പിന്നാലെ ആദ്യം പരിഭ്രമിച്ച കുടുംബം പിന്നീട് ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ക്രൈം ഗ്യാലറിയില്‍ നിന്ന് സംശയമുളളവരുടെ ചിത്രങ്ങളില്‍ നിന്ന് കുട്ടിയുടെ അമ്മ റിങ്കി എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ തിരിച്ചറിഞ്ഞു. റിങ്കിയുടെ താമസ സ്ഥലത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂര്‍ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായതും ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് കൊരട്ടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതും. റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുല്‍ ഹഖും പിടിയിലായിട്ടുണ്ട്. കുട്ടിയെ ആസാമിലേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.