ബംഗളുരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സോഫ്റ്റ് എന്‍ജിനീയറായ 26കാരനെ കബളിപ്പിച്ച് സ്വര്‍ണവും ഗാഡ്‌ജെറ്റുകളും കവര്‍ന്നെടുത്ത് യുവതി. നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഇന്ദിരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടു മാസം മുന്‍പാണ് കവിപ്രിയ എന്ന യുവതിയെ ഡേറ്റിങ് ആപ്പിലൂടെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് പരിചയപ്പെട്ടത്. കുറച്ച് നാളത്തെ ഓണ്‍ലൈന്‍ ചാറ്റിങ്ങിനുശേഷം ഇരുവരും ഇന്ദിരാനഗറിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് കാണാന്‍ തീരുമനിച്ചു.

മദ്യം അടക്കം കഴിച്ച ഇരുവരും ഏതാണ്ട് അര്‍ധരാത്രിയോടെയാണ് റസ്റ്ററന്റില്‍ നിന്നും പോയി അടുത്തുള്ള ഒക്ടേവ് ക്രിസ്റ്റല്‍ ഹൈറ്റസ് എന്ന ലോഡ്ജിലെത്തിയത്. യുവതിയായിരുന്നു മുറി ബുക് ചെയ്തത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന ഇടത്തേക്ക് പോകാന്‍ പറ്റിയ അവസ്ഥയിലല്ല താനെന്ന് യുവതി യുവാവിനെ വിശ്വസിപ്പിച്ചിരുന്നു. നാഗസാന്ദ്രയില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ് യുവാവ്.

നവംബര്‍ രണ്ടിന് പുലര്‍ച്ചെ 12.30 ഓടുകൂടി സെപ്‌റ്റോ ആപ്പിലൂടെ ഓര്‍ഡര്‍ ചെയത് ഭക്ഷണമാണ് ഇരുവരും കഴിച്ചത്. അതിനുശേഷം യുവതി ഒരു ഗ്ലാസ് വെള്ളം നല്‍കി. വെള്ളം കുടിച്ചതിനുശേഷം യുവാവ് ഉറങ്ങിപ്പോയിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. രാവിലെ ഉണര്‍ന്നെണീറ്റപ്പോഴാണ് കവിപ്രിയ വിലപിടിപ്പുള്ള വസ്തുക്കളെല്ലാമെടുത്ത് സ്ഥലം വിട്ടതായി യുവാവിന് മനസിലായത്.

സ്വര്‍ണമാല, സ്വര്‍ണ ബ്രേസിലേറ്റ്, 10,000 രൂപ, 12,000 രൂപ വിലയുള്ള ഹെഡ് സെറ്റ് എന്നിവയാണ് യുവതി മോഷ്ടിച്ചത്. കവിപ്രിയയുമായി ബന്ധപ്പെടാന്‍ യുവാവ് ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തന്റെ സ്വകാര്യ ഫോട്ടോകള്‍ യുവതിയുടെ കൈവശമുണ്ടെന്നുള്ള ഭയം കാരണമാണ് യുവാവ് പരാതി നല്‍കാന്‍ മടിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം യുവാവിനെ യുവതി ബോധരഹിതയാക്കിയിട്ടുണ്ടാകുകയെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ അഡ്രസ് വ്യാജമാണെന്നാണ് നിഗമനം.