കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ 61കാരി ശാന്തയുടേതാണെന്ന് സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വസ്ത്രങ്ങളോ സ്വര്‍ണാഭരണങ്ങളോ മൃതദേഹത്തില്‍ കണ്ടെത്താനായില്ല. 12 പവന്‍ സ്വര്‍ണവും കാണാതായിട്ടുണ്ട്.

അടിമാലി സ്വദേശിയും നിലവില്‍ നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പാലക്കാട്ടേല്‍ രാജേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഒരു ഹോട്ടലിന് പിന്നിലെ വീട്ടിലെ മാലിന്യ ടാങ്കില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനോടൊപ്പമുള്ള വീട്ടിലെ അടുക്കള ഭാഗത്തുള്ള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം തിരിച്ചറിയാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് ബന്ധുക്കള്‍ ശനിയാഴ്ചയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ താമസിക്കുന്ന ബേബിയുടെ ഭാര്യ ശാന്തയെ ഓഗസ്റ്റ് 18 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

വര്‍ക്ക് ഏരിയയില്‍ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. കാണാതായ ശാന്തയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതും ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.