- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരേന്ത്യയിൽ നിന്ന് വരുന്ന ട്രെയിനുകളെ വ്യാപകമായി പരിശോധിക്കും; ഇടനിലക്കാർക്ക് ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുന്നതാണ് രീതി; എല്ലാ റെയിൽവെ സ്റ്റേഷനുകളിലും കർശന നിരീക്ഷണം; യാത്രക്കാരുടെ ബാഗുകൾ സഹിതം പാർസലുമെല്ലാം പരിശോധിക്കും; ലഹരിക്കടത്ത് പൂട്ടാൻ 'ഓപ്പറേഷൻ ഡി' ഹണ്ടുമായി പോലീസ് രംഗത്തെത്തുമ്പോൾ!
തിരുവനന്തപുരം: സമൂഹത്തിൽ ഇപ്പോൾ ലഹരിയുടെ ബോധത്തിൽ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾ വർധിച്ചുവരുകയാണ്. അതുകൊണ്ട് തന്നെ അധികൃതർ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലഹരിക്കടത്ത് തടയാനായി ഊർജിത ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോഴിതാ, സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കർശന നിരീക്ഷണം നടത്തുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽവേ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി പാഴ്സലുകളും ലഗേജുകളും റെയിൽവെ പോലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും. പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പൊലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധകള്‍ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്.
ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റയിൽവെ പൊലീസ് തയ്യാറാക്കി. ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലുള്ളവരുടെ മൊബൈൽ ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവെ എസ്.പി അരുണ്‍ ബി.കൃഷ്ണ അറിയിച്ചു. ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടി കര്‍ശനമാക്കിയതോടെ ട്രെയിനിൽ കടത്ത് കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരെ അറസ്റ്റ് ചെയ്തു. ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും പരിശോധനയിൽ പിടിച്ചെടുത്തു. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.