കൊല്ലം: ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരന്‍ പ്രതികാരം തീര്‍ത്തു. കൊല്ലത്താണ് സംഭവം. മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരന്‍ അമ്പാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ (ഈരക്കുറ്റിയില്‍) ചെമ്മീന്‍ കര്‍ഷകത്തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്. ശാസ്താംകോട്ട ഡിവൈ.എസ്.പി., കിഴക്കേ കല്ലട എസ്.എച്ച്.ഒ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. അമ്മ: മണിയമ്മ.

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി(20)യെ കിഴക്കേ കല്ലട പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി 11.30-ഓടെ പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ഓടെ അമ്പാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു അമ്പാടി. ഇതിന് ശേഷം മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്കു കയറി ആത്മഹത്യാഭീഷണി മുഴക്കി. നാട്ടുകാര്‍ ഇടപെട്ട് അമ്പാടിയെ താഴെയിറക്കി.

സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടി. സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പാടി മദ്യ ലഹരിയില്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ റയില്‍വേ ട്രാക്കിലെത്തിയത് കണ്ടത് അമ്പാടിയായിരുന്നു. അമ്പാടിയായിരുന്നു നാട്ടുകാരെ കൂട്ടി ഇത് തടഞ്ഞത്.

പടിഞ്ഞാറേകല്ലട കല്ലുംമൂട്ടില്‍ ചെമ്പകത്തുരുത്ത് ക്ഷേത്രത്തില്‍ ഉല്‍സവമായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ ഇരുപതുകാരന്‍ അമ്പാടി മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് അമ്പാടിയെ നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രവളപ്പില്‍ നിന്ന് ഓടിച്ചു വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് അമ്പാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ലഹരിക്കടിമയായ പ്രതിയെ കിഴക്കേ കല്ലട പൊലീസാണ് പിടികൂടിയത്. മോഷണവും ലഹരികടത്തും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി. മരംകയറ്റ തൊഴിലാളിയാണ് കിടപ്രം വടക്ക് ലക്ഷം വീട് കാട്ടുവരമ്പില്‍ അമ്പാടി. പൊന്‍മാന്‍ സിനിമയിലൂടെ ശ്രദ്ധേയമായ മണ്‍ട്രോ തുരുത്തിന്റെ അക്കര കരയിലാണ് ഈ സംഭവമെല്ലാം.