പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്ന എല്ലാ അദ്ധ്യാപകരെയും പുറത്താക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. അഞ്ച് അധ്യാപകര്‍ക്കെതിരെ ആയിരുന്നു ആരോപണം. മാര്‍ക്കിന്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങള്‍ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഇവരില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപകരെ മുഴുവന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. സുഹൃത്തിന്റെ പുസ്തകത്തില്‍ അഞ്ച് അധ്യാപകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ആശിര്‍നന്ദയുടെ കുറിപ്പെന്ന് സഹപാഠികള്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരില്‍ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്യാമെന്ന് മാനേജ്‌മെന്റ് പിടിഎയും അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് 5 പേരെയും പുറത്താക്കാമെന്ന് മാനേജ്‌മെന്റ് വഴങ്ങിയത്.

അതേ സമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിക്ഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍, രക്ഷിതാക്കള്‍ ദുരനുഭവങ്ങള്‍ വിവരിച്ചു.

തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ്വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ, ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഒ.പി ജോയിസി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എ.ടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തല്‍.

തന്റെ ജീവിതം അദ്ധ്യാപകര്‍ തകര്‍ത്തുവെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അമ്പിളി, അര്‍ച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പില്‍ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞതായും സഹപാഠി അറിയിച്ചു. സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകിലാണ് ആശിര്‍നന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്.

പ്രതിഷേധത്തിനിടെ, സ്‌കൂള്‍ അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും വാക്കേറ്റമുണ്ടായി. യോഗത്തില്‍ പുതിയ പിടിഎ കമ്മറ്റി രൂപീകരിച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ നാളെ സ്‌കൂള്‍ സന്ദര്‍ശിക്കും.

അതേസമയം, ആശിര്‍നന്ദയുടെ വീടും പഠിച്ച സ്‌കൂളും ബാലാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയ്ര്‍പേഴ്സണ്‍ കെവി മനോജ്കുമാറാണ് സന്ദര്‍ശനം നടത്തുക. സംഭവത്തില്‍ വീഴ്ച ഏറ്റുപറഞ്ഞ് സ്‌കൂള്‍ മാനേജ്മെന്റ് ഇന്ന് രംഗത്തെത്തിയിരുന്നു. പുറത്താക്കിയ പ്രിന്‍സിപ്പളിന് പകരം ആക്ടിംഗ് പ്രിന്‍സിപ്പളായി വൈസ് പ്രിന്‍സിപ്പളിനെ നിയമിക്കും. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുക്കും. കുട്ടികള്‍ക്കായി പുതിയ കൗണ്‍സിലറെ നിയമിക്കും. അദ്ധ്യാപകര്‍ക്കും കൗണ്‍സിലിംഗ് നല്‍കും.

രക്ഷിതാക്കളുടെ പരാതി കേള്‍ക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് 14കാരി ആശിര്‍നന്ദയെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.