കാന്‍പുര്‍: നടുറോഡിലെ സ്വന്തം മകന്റെ പ്രവൃത്തി നേരിൽ കണ്ട മാതാപിതാക്കൾ വടിയെടുത്തു. ഉത്തർപ്രദേശിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. മകനോടൊപ്പം പെൺസുഹൃത്തിനെ കണ്ടതും മാതാപിതാക്കൾ ഓടിച്ചെന്ന് നടുറോഡിലിട്ട് മർദിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവം നടന്നത്.

ശിവ് കിരണ്‍- സുശീല ദമ്പതിമാരാണ് ഇവരുടെ 21-കാരനായ മകന്‍ രോഹിത്തിനെയും ഇയാളുടെ പെണ്‍സുഹൃത്തിനെയും പരസ്യമായി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മകനെ പെണ്‍സുഹൃത്തിനൊപ്പം കണ്ടതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്.

രോഹിത്തും പെണ്‍സുഹൃത്തും റോഡരികിലെ ഒരു ഭക്ഷണശാലയില്‍നിന്ന് ചൗമെയ്ന്‍ കഴിക്കുന്നതിനിടെയാണ് മകനെ മാതാപിതാക്കള്‍ കണ്ടത്. മകനൊപ്പം പെണ്‍സുഹൃത്തിനെ കണ്ടതോടെ ഇവരുടെ നിയന്ത്രണം നഷ്ടമായി. പിന്നാലെ ദമ്പതിമാര്‍ മകനെയും പെണ്‍സുഹൃത്തിനെയും പരസ്യമായി തല്ലുകയായിരുന്നു.

രോഹിത്തും പെണ്‍സുഹൃത്തും സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അമ്മയായ സുശീല ഇവരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മകനെ തുടരെത്തുടരെ അടിക്കുകയും പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഇതിനിടെ, രോഹിത്തിനെ അച്ഛന്‍ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ പോലീസ് സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.

പോലീസ് ഇടപെട്ട് സംസാരിച്ചാണ് ഇരുകൂട്ടരെയും പറഞ്ഞുവിട്ടതെന്ന് ഗുജൈനി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് വിനയ് തിവാരി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.