നാഗര്‍കോവില്‍ : ദേഹത്ത് സാത്താന്‍ കൂടിയെന്ന പേരില്‍ കരിങ്കലില്‍ സ്വന്തം മക്കളെ മര്‍ദ്ദിച്ച പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത് നാട്ടുകാരുടെ ഇടപെടലില്‍. കരിങ്കല്‍, കുല്ലത്തുവിള സ്വദേശി ഗിങ്‌സിലി ഗില്‍ബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. പള്ളി പാസ്റ്ററായ ഗില്‍ബര്‍ട്ടിന് എട്ടും ആറും വയസ് വീതമുള്ള രണ്ടാണ്‍മക്കളും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇടപെടുകയായിരുന്നു. വീടിന്റെ വാതിലില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തുറന്നില്ല. തുടര്‍ന്ന് കരിങ്കല്‍ പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ രണ്ട് കുട്ടികളെയും കയര്‍ കൊണ്ട് മര്‍ദ്ദിച്ചതായി കണ്ടത്. ഇതോടെ പോലീസ് നടപടികളിലേക്ക് കടന്നു. അന്ധവിശ്വാസമാണ് എല്ലാത്തിനും കാരണം. പാസ്റ്ററിനെതിരെ പോക്‌സോ ചുമത്തും.

ദിവസേന പ്രാര്‍ത്ഥനയ്ക്കായി പുറത്തു പോകുമ്പോള്‍ ഇയാള്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. മാതാവ് സജിനിയും കൂടെപ്പോവും. സംഭവ ദിവസം പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചെത്തിയ ഗില്‍ബര്‍ട്ട് അടുത്ത വീട്ടിലെ കുട്ടികളുമായിട്ട് കളിക്കുന്ന മക്കളെക്കണ്ട് അവരുടെ ദേഹത്ത് സാത്താന്‍ കൂടിയെന്നു പറഞ്ഞു.

ഇതിന് ശേഷം കുട്ടികളെ പൊതിരെ മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട അയല്‍ക്കാര്‍ ഇടപെട്ടതു കൊണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. കുട്ടികളുടെ അമ്മയേയും ചോദ്യം ചെയ്യും. അവര്‍ക്കും ഭര്‍ത്താവിന്റെ ക്രൂരതയില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കും. പൂട്ടിയിട്ട് പോയ മക്കള്‍ പുറത്തിറങ്ങിയത് സാത്താന്‍ കാരണമെന്നാണ് പാസ്റ്റര്‍ ഇപ്പോഴും പറയുന്നത്.