പത്തനംതിട്ട: ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് വിവാഹ സംഘത്തെ ആക്രമിച്ചത് ആളു മാറി. എസ്‌ഐ എസ്.ജിനുവും സംഘവുമാണ് മര്‍ദിച്ചത്. സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. അതേസമയം സ്ത്രീകള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് ആക്രമിക്കാതെ ഇവര്‍ക്ക് എങ്ങനെ പരിക്കേറ്റു എന്ന ചോദ്യം നിര്‍ണ്ണായകമാണ്. കേരളാ പോലീസിന് നാണക്കേടാണ് ഈ സംഭവം.

ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ അബാന്‍ ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പതിനെട്ടുകാരന്‍ വാരി നിലത്തടിച്ച എസ്.ഐ ജിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നരനായാട്ട് നടത്തിയത്.

വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ള സംഘത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തില്‍ പോലീസിനെ വിളിച്ചത് ബാര്‍ ജീവനക്കാരെന്ന് സൂചന പുറത്തു വന്നിട്ടുണ്ട്. രാത്രി അടയ്ക്കാന്‍ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ വന്നുവെന്ന് ബാര്‍ ജീവനക്കാരന്‍ പറഞ്ഞു. ഇവര്‍ പിരിഞ്ഞു പോകാതായതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവര്‍ ഓടിയെന്നും പിന്നീട് നടന്നത് അറിയില്ലെന്നും ബാര്‍ അക്കൗണ്ടന്റ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തോട് അനുബന്ധിച്ചുള്ള പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നാണ് പരാതി. ഇതില്‍ ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി . കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര്‍ പുറത്തിറങ്ങി നിന്നു. ഇവരില്‍ ചിലര്‍ റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞു വന്ന പോലീസ് വാഹനം നിര്‍ത്തി ഓടെടാ എന്ന് പറഞ്ഞ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. എസ്‌ഐ ജിനു മഫ്തിയിലായിരുന്നു.

ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത്. സിത്താരയുടെ തോളെല്ലിന് പൊട്ടലേറ്റു. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പൊട്ടലേറ്റു. സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. തങ്ങളെ എന്തിനാണ് മര്‍ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പോലീസ് ഒന്നും പറഞ്ഞില്ല. ഓടെടാ എന്ന് മാത്രമാണ് പറന്നത് എന്നാണ് പരുക്കേറ്റവരുടെ മൊഴി. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അബാന്‍ ജങ്ഷനിലെ ബാറിന് സമീപം അടിപിടി നടക്കുന്നുവെന്ന് സ്റ്റേഷനില്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്. ക്വാര്‍ട്ടേഴ്‌സിലായിരുന്ന എസ്.ഐ ജിനു സ്റ്റേഷനില്‍ നിന്ന് വിളിച്ചത് അനുസരിച്ചാണ് എത്തിയത്. പോലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും നാലു പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. ഹെല്‍മറ്റ് ധരിച്ച രണ്ടു പേര്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന് ഇവരും പോലീസിനോട് പറഞ്ഞുവെന്ന് പറയുന്നു. എന്നാല്‍, ഇവരും ആ സംഘത്തിലുള്ളവരാണെന്ന് കരുതി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു.

സിത്താരയെ പോലീസ് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. പോലീസ് സംഘത്തില്‍ രണ്ടു പേരൊഴികെ എല്ലാവരും മഫ്തിയിലായിരുന്നു. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവരാണ് മര്‍ദനമേറ്റവര്‍. ഈ വകുപ്പുകള്‍ ചുമത്തി പോലീസുകാര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം