പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ ഭർത്താവ് മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പിഴ തുക മക്കൾക്ക് നൽകാനും അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ക്രൂരമായ കൊലപാതകത്തിൽ 11 വർഷത്തിന് ശേഷമാണ് കോടതി വിധി. സംശയത്തെ തുടർന്നാണ് ഭാര്യ റീനയെ മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മക്കളുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി മർദ്ദിച്ചു.

ജാക്കി ലിവറും ഇഷ്ടികയും ഉപയോഗിച്ച് തലയ്ക്കടിച്ചു. ഓട്ടോറിക്ഷയിൽ തലയിടിപ്പിച്ചു. ഗുരുതര പരിക്കേറ്റ റീന കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണവേളയിൽ മക്കളും റീനയും അമ്മയും സാക്ഷി പറയുകയും ചെയ്തു. റീനയെ മർദ്ദിച്ച ശേഷം കഴുത്തിൽ കിടന്ന താലിമാല മനോജ് പൊട്ടിച്ചെടുത്തിരുന്നു. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മാല മക്കൾക്ക് നൽകാൻ കോടതി നിർദേശിച്ചു. പിഴത്തുകയായ രണ്ട് ലക്ഷം രൂപയും മക്കൾക്ക് നൽകും. ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് മനോജ് ശിക്ഷാവിധി കേട്ടത്.

2014 ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ റീനയെ സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് മനോജ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്നും പതിനൊന്നും വയസ് പ്രായമുള്ള ആണ്‍മക്കളുടേയും റീനയുടെ അമ്മയുടേയും മുന്നില്‍വെച്ചായിരുന്നു തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ച് ക്രൂര കൊലപാതകം. ഇതിന് പുറമേ റീനയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ച് കീറുകയും ചെയ്തു. നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ റീനയുടെ തലയില്‍ പ്രതി ജാക്കി ലിവര്‍ ഉപയോഗിച്ച് വീണ്ടും അടിക്കുകയും ചെയ്തു. തലയിലേറ്റ പതിനേഴ് ഗുരുതര മുറിവുകളായിരുന്നു മരണകാരണം.

റീനയുടെ സ്ഥലംവിറ്റ പണം കൊണ്ട് അമ്മ വെച്ചുകൊടുത്ത പുതിയ വീട്ടില്‍വെച്ചായിരുന്നു അരുംകൊല നടന്നത്. ആദ്യം മക്കളെ പ്രതി വശത്താക്കി അനുകൂല മൊഴി കൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മക്കള്‍ വിചാരണയില്‍ കൃത്യമായി പ്രതിക്കെതിരെ മൊഴി നല്‍കി.

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മറ്റൊരു വിവാഹം കഴിച്ച് കൊല നടത്തിയ വീട്ടില്‍ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ താമസിച്ചുവരികയായിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു. റാന്നി പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചിരുന്നു.