- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലയിൽ പൂട്ടിയത് മൂന്ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ; പന്തളത്തും പറക്കോട്ടും എൻഐഎയും പത്തനംതിട്ടയിൽ ലോക്കൽ പൊലീസും ഓഫീസുകൾ പൂട്ടി സീൽ ചെയ്തു; ഒരു കാരണവുമില്ലാതെ എസ്ഡിപിഐ നേതാക്കളും ഒളിവിലെന്ന് സൂചന
പത്തനംതിട്ട: ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു. പന്തളം, പറക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്. പന്തളത്തും പറക്കോട്ടും കൊച്ചിയിൽ നിന്ന് വന്ന എൻ.ഐ.എ ഉദ്യോഗസ്ഥരും പത്തനംതിട്ടയിലെ ജില്ലാ ഓഫീസ് എസ്‌പിയുടെ നിർദേശാനുസരണം ലോക്കൽ പൊലീസുമാണ് നോട്ടീസ് പതിച്ച് സീൽ ചെയ്തത്.
അതേസമയം, ഒരു കാരണവുമില്ലാതെ എസ്ഡിപിഐയുടെ ചില നേതാക്കൾ ഒളിവിൽ പോയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. മുൻപ് വിദ്വേഷ പ്രവർത്തനങ്ങളും ആക്രമണത്തിനും നടത്തിയതിന് പിടിയിലായവരിൽ ചിലർ കുടുംബ സമേതം മുങ്ങിയിരിക്കുകയാണ്. നിലവിൽ ഇവർക്കെതിരേ കേസൊന്നുമില്ല. എങ്കിലും പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിന്റെ ഭാഗമായി തങ്ങളും നിരീക്ഷണത്തിലാകുമോ എന്ന ഭയത്താലാണ് ഇവർ മുങ്ങിയിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തും പറക്കോട്ടുമുള്ളവരാണ് ഫോണും ഓഫ് ചെയ്ത് സ്ഥലം വിട്ടിരിക്കുന്നത് എന്നാണ് സൂചന.
പത്തനംതിട്ട തൈക്കാവിലുള്ള ഓഫീസ് ഡിവൈ.എസ്‌പി എസ്. നന്ദകുമാർ, ഇൻസ്പെക്ടർ ജിബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചതും സീൽ ചെയ്തതും.പറക്കോട്ടെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫീസ് കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥരാണ് പൂട്ടി സീൽ വച്ചു. തുടക്കത്തിൽ അടൂർ ഏരിയാ കമ്മറ്റി ഓഫീസായും പിന്നീട് ജില്ലാ കമ്മറ്റി ഓഫീസുമായി പ്രവർത്തിച്ച ഓഫീസ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സീൽ ചെയ്തത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങൾ വിശദീകരിച്ചു.
മുറി വിൽക്കൽ, വാടകയ്ക്ക് നൽകൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിക്കണമെങ്കിലും എൻ.ഐ.എ കൊച്ചി ഓഫീസിന്റെ അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥൻ കെട്ടിടം ഉടമയെ അറിയിച്ചു. അടൂർ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, തഹസീൽദാർ ജി.കെ.പ്രദീപ്, ഉദ്യോഗസ്ഥ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് എൻ.ഐ.എ നടപടി പൂർത്തീകരിച്ചത്. വൻ പൊലീസ് സംഘത്തിന്റെ സുരക്ഷയും ഉണ്ടായിരുന്നു.
പന്തളത്ത് പി.എഫ്.ഐ ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നതായി എൻ.ഐ.എ. കണ്ടെത്തിയ കുരമ്പാല വില്ലേജിലെ തോന്നല്ലൂർ ഉളമയിൽ ഭാഗത്തെ കെട്ടിടമാണ് കണ്ടുകെട്ടിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെകൊച്ചിയിൽ നിന്നും പന്തളം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ മൂന്നരയോടെയാണ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഉളമയിലുള്ള കെട്ടിടത്തിന് സമീപമെത്തിയത്.
അടൂർ തഹസീൽദാർ ജി.കെ.പ്രദീപ്, ഡെപ്യൂട്ടി തഹസീൽദാർ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തിന്റെ ഭിത്തിയിൽ നോട്ടീസ് പതിച്ചത്. എൻ.ഐ.എ.യുടെയോ നിയുക്ത അഥോറിറ്റിയുടെയോ മുൻകൂർ അനുമതിയല്ലാതെ ഏതെങ്കിലും തരത്തിൽ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വിൽപ്പന നടത്തുക, പണികൾ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയാണ് നോട്ടീസ് പതിച്ചത്.