തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസില്‍ പ്രതിയായ ലിവിയ ജോസിന്റെ കുറ്റസമ്മത മൊഴിയോടെ വിവാദ കേസിന്റെ ചുരുളഴിയുന്നു. ഷീല സണ്ണിയോട് ലിവിയക്ക് പകതോന്നാന്‍ കാരണം എന്താണെന്നതിന്റെ ഉത്തരം തേടിയ പോലീസിന് കൃത്യമായ വിവരം ലഭിച്ചു. മുംബൈയില്‍ നിന്നും ചാലക്കുടിയില്‍ എത്തിച്ച ലിവിയ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. തന്റെ ഒറ്റബുദ്ധിക്ക് ചെയ്തതാണിതെന്ന് ലിവിയ പറഞ്ഞു.

ലിവിയയ്‌ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി. കുറ്റകൃത്യത്തില്‍ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. നാരായണ ദാസിന്റെ സഹായത്തോടെ താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തത്. ഷീലാ സണ്ണിയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞത് അറിഞ്ഞു. ബാംഗ്ലൂരില്‍ മോശം ജീവിതമാണ് താന്‍ ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തില്‍ 10 സെന്റാണ് കടം വീട്ടാന്‍ വിറ്റത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നുവെന്നും അന്വേഷണ സംഘത്തോട് ലിവിയ പറഞ്ഞു.

ബംഗ്ലൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കിയെന്ന ഷീല സണ്ണിയുടെ ശബ്ദ സന്ദേശമാണ് പകയ്ക്ക് കാരണമായതെന്നും ലിവിയ മൊഴി നല്‍കി. ലഹരി സ്റ്റാംപ് വെച്ചത് ഷീല സണ്ണിയുടെ മരുമകള്‍ അറിയാതെയെന്ന് ലിവിയ മൊഴി നല്‍കി. ഫ്രിഡ്ജും ടിവിയും ഫര്‍ണീച്ചറുകളും ലിവിയ വീട്ടിലേയ്ക്ക് വാങ്ങിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന ലിവിയയ്ക്ക് ഇത്രയും പണം എവിടുന്നതടക്കമുള്ള ചോദ്യങ്ങളും പ്രകോപനത്തിന് കാരണമായി.

വാട്‌സാപ്പില്‍ മകന്‍ സംഗീതിന് ഷീല അയച്ച ശബ്ദ സന്ദേശം ലിവിയ കേട്ടു. ഇതോടെ ഷീല സണ്ണിയെ നാണം കെടുത്താന്‍ ലിവിയ തീരുമാനിച്ചു. മനസില്‍ വന്ന ആശയം നാരായണദാസിനോട് പറഞ്ഞു. ലഹരി സ്റ്റാംപ് ആഫ്രിക്കന്‍ വംശജനില്‍ നിന്ന് നാരായണദാസ് വാങ്ങി. എന്നാല്‍, ഡ്യൂപ്ലിക്കേറ്റ് ലഹരി സ്റ്റാംപ് നല്‍കി ആഫ്രിക്കക്കാരന്‍ പറ്റിച്ചുവെന്നും ലിവിയ മൊഴി നല്‍കി.

രാവിലെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ച് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ അടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.

അതേസമയം, കേസില്‍ അറസ്റ്റിലായ ലിവിയയെ ഉടന്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും. ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് കേസിലെ മുഖ്യപ്രതിയായ ലിവിയ ജോസ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ലിവിയയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വികെ രാജു പറഞ്ഞു.

വിദേശത്തായിരുന്ന ലിവിയ ദുബൈയില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭര്‍തൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ ലഹരിക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബൈയിലേക്ക് പോവുകയായിരുന്നു.

2023 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ ഷീലയില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഷീല സണ്ണിയും മരുമകള്‍ ലിവിയയുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ ലിവിയയുടെ സുഹൃത്തായ മുഖ്യപ്രതി നാരായണദാസിന്റെ സഹായം തേടുകയായിരുന്നു. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം എന്‍ നാരായണദാസിനെ ബാഗ്ലൂരില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്നു.