മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ആദ്യം അറസ്റ്റിലായി. തൊട്ടുപിന്നാലെ അപകട മരണം. വ്ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണു ഈ മാസമാദ്യം വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ഹംസയുടെ മകന്‍ ജുനൈദ് (32) അറസറ്റിലായിരുന്നത്. മലപ്പുറം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി വിഷ്ണുവിന്റെ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. രണ്ട് വര്‍ഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.

ഇതിനു പിന്നാലെയാണു ജയിലില്‍നിന്നിറങ്ങിയ ജുനൈദ് ഇന്നു വൈകിട്ട് 6.20നു അപകടത്തില്‍ മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നതാണ് ബസുകാര്‍ കണ്ടത്. വഴിക്കടവില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച പൂവ്വത്തിപ്പൊയില്‍ വലിയ ജുമാ മസ്ജിദില്‍ ഖബറടക്കും. മാതാവ്: സൈറാബാനു. മകന്‍: മുഹമ്മദ് റെജല്‍