തിരുനെല്ലി: പങ്കാളിയുടെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ലിവിംഗ് ടുഗദര്‍ ബന്ധത്തിലെ വിള്ളലും പ്രതികാരവും. സംഭവത്തിനുപിന്നാലെ കാണാതായ ഒമ്പതുവയസുകാരിയേയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തിരനെല്ലി ചേകാടി വാകേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ (34) കൊല്ലപ്പെട്ടത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് കൊലപാതകം നടത്തിയത്. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്.

ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. വിവാഹ മോചനം നേടിയെന്നും സൂചനയുണ്ട്. ദിലീഷിന്റെ ആക്രമണത്തില്‍ മൂത്തകുട്ടിയായ അനര്‍ഘയ്ക്കും പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനര്‍ഘയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇളയകുട്ടി അബിനയേയും ദിലീഷിനേയും കാണാതായിരുന്നു. അര്‍ഘയുടെ നില ഗുരുതരമല്ല. ഇളയ കുട്ടി ആക്രമണം കണ്ട് ഭയന്ന കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴിതെറ്റി വനത്തില്‍ അകപ്പെട്ടിരിക്കാം എന്നായിരുന്നു പോലീസിന്റെ നിഗമനം. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. സ്ഥലത്തെ കനത്ത മഴയും തിരച്ചിലിനെ ദുഷ്‌കരമാക്കിയിരുന്നു. ആര്‍ആര്‍ടി സംഘവും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയേയും ദിലീഷിനേയും കണ്ടെത്തിയത്. കുട്ടിയെ ദിലീഷ് തട്ടിക്കൊണ്ട് പോയി.

കൊലപാതകം നടന്ന വീടിന് മീറ്ററുകള്‍ക്കപ്പുറത്ത് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ദിലീഷ് കുട്ടിയെ ഇവിടെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. സാഹസിക നീക്കങ്ങള്‍ക്കൊടുവില്‍ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ദിലീഷിനെ കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം കുട്ടിയെ പ്രാഥമിക ചികിത്സനല്‍കുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നമൊന്നുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവമറിഞ്ഞ് തിരുനെല്ലി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി തന്നെ പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെയും കുട്ടിയെയും കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് ഇന്ന് രാവിലെ ഡ്രോണ്‍ ഉപയോഗിച്ചും തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചും നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവിലാണ് എസ്റ്റേറ്റിന് സമീപത്തെ ഒരു ഒഴിഞ്ഞ വീട്ടില്‍ നിന്ന് ദിലീഷനെയും കുട്ടി അഭിനയേയും കണ്ടെത്തിയത്. തിരച്ചിലിനിടെ ഒരു മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പ്രവീണയുടെ ഒന്‍പത് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള തോട്ടത്തിലേക്കാണ് പോയത്. ഇവിടെ മറഞ്ഞിരുന്ന ഇയാളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.

ദിലീഷ്, പ്രവീണയെ കൊലപ്പെടുത്താനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. സുധീഷ് എന്നയാളെയാണ് യുവതി ആദ്യം വിവാഹം കഴിച്ചത്. ഇയാളുമായി അകന്നതിന് ശേഷമാണ് ദിലീഷുമായി ഒരുമിച്ച് താമസിച്ചിരുന്നത്. അടുത്തിടെ ദിലീഷുമായി പ്രവീണ അകലാന്‍ തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ദിലീഷിന് സംശയ രോഗം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴുമണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചു. വീട്ടില്‍ നിന്നിറങ്ങിയോടിയ മൂത്ത മകള്‍ പരിസരവാസികളെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇളയകുട്ടിക്കായി നാട്ടുകാര്‍ പരിസരത്ത് രാത്രി തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടില്‍നിന്നാണ് കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. വന്യമൃഗങ്ങള്‍ ഏറെയുള്ള പ്രദേശത്ത് പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു വെല്ലുവിളിയുയര്‍ത്തി. ഫയര്‍ഫോഴ്‌സും പൊലീസും വനംവകുപ്പും സംയുക്തമായാണു തിരച്ചിലില്‍ ഏര്‍പ്പെട്ടത്.