കണ്ണൂര്‍: മയ്യില്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് സൂചന. മരിച്ച കാരപ്രത്ത് ഹൗസില്‍ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു.

ഇരുവരും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നു. സൗഹൃദം അതിരു കടന്നപ്പോഴാണ് പ്രവീണ ഇയാളെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തത്. പ്രവീണയുടെ മൊബൈല്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു. ജിജേഷിന്റെ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും തെളിവ് കിട്ടുമെന്നാണ് പ്രതീക്ഷ. ജിജേഷിനെതിരെ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രവീണയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഇയാള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രവീണയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് ജിജേഷ് പ്രവീണയെ വീട്ടിലെത്തി തീ കൊളുത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി. വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് ശരീരം പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ കഴിഞ്ഞ ദിവസം മരിച്ചു.

ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. മാന്യമായി ജീവിക്കുന്ന ജിജേഷ് ഇങ്ങനെ ചെയ്തുവെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ക്ഷേത്രത്തിലെ ജോലിക്ക് മുന്‍പ് ഏറെക്കാലം തെങ്ങ് ചെത്തുതൊഴിലാളിയായിരുന്നു. ജിജേഷിന്റെ വീട് കുട്ടാവിലും പ്രവീണയുടെ സ്വന്തം വീട് രണ്ടു കിലോമീറ്റര്‍ അകലെ പെരുവളത്തുപറമ്പിലുമായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അറിവില്ല. ഇവര്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നു.

ജിജേഷ് അവിവാഹിതനാണ്. പ്രവീണയുടെ ഭര്‍ത്താവ് അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ രണ്ടു ദിവസം മുമ്പ് ഉച്ചയ്ക്കു രണ്ടരയോടെയാണ് ജിജേഷ് എത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി. വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ അടുക്കളഭാഗത്തു കണ്ടെത്തിയത്.