ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ കൊന്ന് മാന്‍ഹോളില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശി കൂടിയായ ടെലിവിഷന്‍ അഭിനേത്രി അപ്‌സര (30) യെ കൊന്ന കേസിലാണ് ശിക്ഷ. പ്രതി സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരി അയ്യഗരി വെങ്കിട്ട് സൂര്യ സായികൃഷ്ണയാണ്. കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു, അതില്‍ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ട അപ്‌സരയുടെ കുടുംബത്തിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2023 ജൂണ്‍ 3-നായിരുന്നു സംഭവം. അപ്‌സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, ക്ഷേത്രത്തിന് പിന്നിലെ റവന്യൂ ഓഫീസിന് സമീപമുള്ള മാന്‍ഹോളില്‍ പ്രതി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ 4 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പ്രതി തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസ് പ്രതിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ കടുപ്പം കൂട്ടി. മൊബൈല്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പ്രതിക്കെതിരായ തെളിവുകള്‍ കണ്ടെത്തുകയും, അവനെ ചോദ്യംചെയ്യുമ്പോള്‍ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവരികയും ചെയ്തു.

പ്രതി വിവാഹിതനായിരുന്നു, എന്നാല്‍ അപ്‌സരയുമായി വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുകയായിരുന്നു. അപ്‌സര പതിവായി പ്രതി പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്നു. താന്‍ ഭാര്യയെ ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരുന്നത്, ഈ നിര്‍ബന്ധം തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചു.

ജൂണ്‍ 3-നു അപ്‌സര വീട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ഷംഷാബാദിലെ നര്‍ഖോഡ ഗ്രാമത്തില്‍ പ്രതിയെ കണ്ടു. പ്രതി അവളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം, തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശരീരം മറവുചെയ്യാനായി ഇയാള്‍ ആദ്യം ആലോചിച്ചത് ക്ഷേത്രത്തിനു സമീപമായിരുന്നു. അതിനുശേഷമാണ് റവന്യൂ ഓഫീസിന് പുറത്ത് ഉള്ള മാന്‍ഹോളില്‍ മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതി മൊഴി നല്‍കി.

അന്വേഷണത്തിനിടെ പ്രതിയുടെ മൊഴിയില്‍ യുവതിയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നതായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. പ്രതിയുടെ വഴിത്തിരിവുകളാല്‍ സംശയം തോന്നിയ പോലീസ് അവനെ കൂടുതല്‍ ചോദ്യംചെയ്യുകയും, ക്ഷേത്രത്തിന് സമീപമുള്ള മാന്‍ഹോളില്‍ പരിശോധന നടത്തുകയും ചെയ്തു. അതോടെ അപ്‌സരയുടെ മൃതദേഹം കണ്ടെത്തി. വധക്കുറ്റം തെളിയിച്ചതോടെ ഹൈദരാബാദ് കോടതിയലുള്ള ശിക്ഷ വിധി പുറത്തുവന്നു.

പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷയ്‌ക്കൊപ്പം 10 ലക്ഷം രൂപ പിഴയും ചുമത്തിയിരിക്കുന്നു, അതില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നല്‍കാനാണ് കോടതി ഉത്തരവിട്ടത്.