കണ്ണൂർ: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് മാരകമയക്കുമരുന്നായ എം.ഡി. എം. എയുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ പിടിയിലായ കരുവഞ്ചാൽ പാലുംചീത്തയിലെ തോയോൻവീട്ടിൽ ടി.പ്രിയ(30) കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപന നടത്തിയിട്ടുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നു.

കൂട്ടുകാരിയും ലിവിങ് ടുഗെദർ പാർട്ണറുമായ തൃശൂർ ചുണ്ടേൽ പുതുച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ സുരഭിയും(24) പൊലിസ് വാഹനപരിശോധനയ്ക്കിടെയാണ് കുന്നംകുളത്ത് പിടിയിലായത്. ഇരുവരും മയക്കുമരുന്ന് ഇടപാടിലെ മുഖ്യകണ്ണികളാണെന്ന് രഹസ്യവിവരം ലഭിച്ചതിനാലാണ് പൊലിസ് വാഹനപരിശോധന നടത്തി ഇവരെ പിടികൂടുന്നത്. തൃശൂരിലെ ഒരു ഫ്ളാറ്റിൽ ഒരുമിച്ചു ജീവിച്ചുവരികയായിരുന്നു പ്രിയയും സുരഭിയും. അടുത്തകാലം വരെ ആലക്കോട് ടൗണിൽ പ്രിയ ബ്യൂട്ടി പാർലർ നടത്തിയിരുന്നു. എന്നാൽ കുറച്ചു കാലം മാത്രമേ സ്ഥാപനം പ്രവർത്തിച്ചിരുന്നുള്ളൂ.

ആലക്കോട് സ്ഥാപനം തുടങ്ങിയപ്പോഴും ഇവർക്ക് നാടുമായി വലിയ ബന്ധമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൃശൂർ കേന്ദ്രീകരിച്ചായിരുന്നു പ്രിയ പ്രവർത്തിച്ചിരുന്നത്. ഇതിനിരെ സ്ഥാപനം വൻനഷ്ടത്തിൽ കലാശിക്കുകയും പൂട്ടി പോവുകയും ചെയ്തു. തുടർന്നാണ് ഇവർ പൂർണമായും തൃശൂരിലേക്ക് മാറിയത്. എന്നാൽ ഇതിനിടെയിൽ ഇരുവരും കണ്ണൂർ ജില്ലയിലും പ്രിയയുടെ നാട്ടിലുമെത്തിയിരുന്നു.

രണ്ടാഴ്‌ച്ച മുൻപ് ഇവർ തളിപറമ്പിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നു. ലോഡ്ജിൽ വെച്ചു സുരഭിയും പ്രിയയും തമ്മിൽ വഴക്കുണ്ടാവുകയും ലോഡ്ജ് ഉടമ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇവരുടെ പ്രശ്നം തളിപറമ്പ് എസ്. ഐ യദുകൃഷ്ണന്റെ സാന്നിധ്യത്തിൽ പറഞ്ഞുതീർക്കുകയും ഇരുവരെയും സമാധാനിപ്പിച്ചു തിരിച്ചയക്കുകയുമായിരുന്നു.

നേരത്തെ വിവാഹിതയായ പ്രിയ ആ ബന്ധമൊഴിവാക്കിയിരുന്നു. ഇവർക്ക് വീട്ടുകാരുമായി യാതൊരു അടുപ്പവുമില്ലെന്നാണ് സൂചന.