- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര് ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസും
പിണറായി: ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവം ആള്‍ക്കൂട്ട വിചാരണ തന്നെ. ഈ കേസില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീന(40) യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി വീട്ടില്‍ പി.റഹീസിന്റെ പരാതി പ്രകാരമാണ് പാടിയില്‍ സുനീര്‍ (30), പൊന്ന്യത്ത് സക്കറിയ (30) എന്നിവരെക്കൂടി പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ആള്‍ക്കൂട്ട വിചാരണ താലിബാനിസമാണെന്ന് സിപിഎം നിലപാട് എടുത്തിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ആരോപണങ്ങളെ ശരിവച്ച് ജില്ലാ സെക്രട്ടറി കെകെ രാഗേഷും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് പോലീസും സദാചാര കൊലയെന്ന നിലപാടിലേക്ക് എത്തുന്നത്.
പറമ്പായി സ്വദേശികളായ എം.സി.മന്‍സിലില്‍ വി.സി.മുബഷീര്‍ (28), കണിയാന്റെവളപ്പില്‍ കെ.എ.ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ.റഫ്‌നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നേരത്തേ അറസ്റ്റുചെയ്തിരുന്നു. ശനിയാഴ്ച പിണറായി പോലീസ് സ്റ്റേഷനിലെത്തിയാണ് റഹീസ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ വിശദമായി ചോദ്യംചെയ്ത പോലീസ്, മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. റസീനയുടെ മാതാവ് സി.കെ.ഫാത്തിമ തലശ്ശേരി എഎസ്പിക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും റഹീസില്‍നിന്ന് വിവരം തേടി. വിവാഹവാഗ്ദാനത്തിലൂടെ മകളില്‍നിന്ന് റഹീസ് സ്വര്‍ണവും പണവും കൈക്കലാക്കിയതായും സ്വകാര്യചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും റസീനയുടെ മരണത്തിനുപിന്നില്‍ റഹീസാണെന്നും പറഞ്ഞിരുന്നു. ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് കാരണം റസീനയുടെ ആത്മഹത്യാ കുറിപ്പാണ്. ആണ്‍സുഹൃത്തിനെ പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കുന്നതാണ് റസീനയുടെ ആത്മഹത്യാക്കുറിപ്പ്. തലശ്ശേരി എഎസ്പി പി.ബി.കിരണ്‍, ഇന്‍സ്പെക്ടര്‍ എന്‍.അജീഷ് കുമാര്‍, എസ്‌ഐ ബി.എസ്.ബാവിഷ് എന്നിവരുടെ നേതൃത്വത്തിലാണ് റഹീസിനെ ചോദ്യംചെയ്തത്. ഇതില്‍ അസ്വാഭാവികതയോ സംശയമോ ഒന്നും കണ്ടെത്തിയില്ല.
മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ പരാതിയാണ് പോലീസ് തള്ളുന്നത്. ആത്മഹത്യാ കുറിപ്പിലെ വാദങ്ങള്‍ അംഗീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആണ്‍സുഹൃത്തുമായി സംസാരിക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വിഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആണ്‍സുഹൃത്തിനെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മകള്‍ പറഞ്ഞെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും ഉമ്മ പരാതിയില്‍ പറഞ്ഞിരുന്നു. റസീനയുടെ ഉമ്മയുടെ അടുത്ത ബന്ധുക്കള്‍ അടക്കം കേസില്‍ പ്രതിയാണ്. സഹോദരിയുടെ മകന്‍ റിമാന്‍ഡിലുമാണ്. ഈ കേസില്‍ റസീനയുടെ ഉമ്മയുടെ വാദങ്ങലെ ബാപ്പ അംഗീകരിക്കുന്നില്ലെന്നാണ് സിപിഎം പറയുന്നത്. രണ്ടു പേരും സിപിഎം അംഗങ്ങളുമാണ്. ഇതിനിടെയാണ് പോലീസും ഉമ്മയുടെ നിലപാടുകളെ മുഖവിലയ്‌ക്കെടുക്കാതെ മുമ്പോട്ട് പോകുന്നത്.
റസീനയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആണ്‍സുഹൃത്ത് വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയത്. വിഡിയോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാര്‍ ഈ വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വിഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാല്‍ മകള്‍ക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഉമ്മ പറഞ്ഞിരുന്നു. ഫോട്ടോയും വിഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് മകള്‍ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ കണ്ട് പ്രശ്‌നമുണ്ടായത്. പ്രതികളാക്കിയവര്‍ക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പിണറായി പോലീസ് കേസെടുത്തതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. റസീന എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. റസീനയുടെ കുടുംബപ്രശ്‌നങ്ങളില്‍ ബന്ധുക്കളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇടപെട്ടതും പാര്‍ട്ടി ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച നടന്നതും എങ്ങനെയാണ് സദാചാര പോലീസിങ്ങായി ചിത്രീകരിക്കുന്നതെന്ന് ജബ്ബാര്‍ ചോദിച്ചു. കുടുംബ പ്രശ്‌നങ്ങളിലും കച്ചവട തര്‍ക്കങ്ങളിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇടപെടാറുണ്ട്. വേങ്ങാട് മേഖലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവരാണ് പോലീസിനെ ഉപയോഗിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.കെ. അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. ഇതിനിടെയിലും പോലീസ് സദാചാര കൊലയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.