കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിരോധിത മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലീസ് അവഗണിച്ചു. കണ്ണൂര്‍ കായലോട് പറമ്പായിയില്‍ സദാചാര പൊലിസ് ചമഞ്ഞ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയുടെ ആഘാതത്തില്‍, വീട്ടമ്മയായ റസീന ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് സാന്നിദ്ധ്യം ചര്‍ച്ചയായത്.

സോഷ്യല്‍ മീഡിയ സുഹൃത്തിനോട് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനടുത്ത് നിന്ന് സംസാരിക്കവെയാണ് സദാചാര പൊലിസ് ചമഞ്ഞെത്തിയ എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ യുവതിയെയും ആണ്‍ സുഹൃത്തിനെയും ബന്ദിയാക്കി പരസ്യവിചാരണ നടത്തിയത്. മയ്യില്‍ സ്വദേശിയായ യുവാവിനെ ബലപ്രയോഗത്തിലൂടെയും ഭീഷണിയുടെയും കാര്‍ഷിക നഴ്‌സറിയുടെ മൈതാനത്ത് കൊണ്ടുപോവുകയും മൊബൈല്‍ ഫോണും ടാബ്ലെറ്റും തട്ടിപറിച്ചെടുക്കുകയും ചെയ്തു. യുവതി - യുവാക്കളുടെ ബന്ധുക്കളെ വിവരമറിയിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു. റസീന യുടെ വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും വസ്തുതാപരമല്ലാത്ത അപവാദ കഥകള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു പരത്തുകയും ചെയ്തു.

ഈ സംഭവങ്ങളുടെ അപമാനഭാരം താങ്ങാനാവാതെയാണ് റസീന കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പറമ്പായിയിലെ വീട്ടില്‍ ജീവനൊടുക്കിയത്. തന്റെ കുടുംബം തകരുമെന്ന ഭീതി ഇവര്‍ക്കുണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പില്‍ തന്നെ മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ്. ഡി. പി. ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതി വെച്ചതിനെ തുടര്‍ന്നാണ് പിണറായി പൊലിസ് മൂന്ന് പേരെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

ആള്‍ക്കുട്ട വിചാരണയില്‍ കൂടുതല്‍ പേര്‍ പ്രതികളായുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം. തീവ്രവാദ കേസില്‍ ജയിലില്‍ കിടന്ന മജീദ് പറമ്പായിയുടെ പ്രദേശമാണിത്. തടിയന്റവിട നസീറിന്റെ അടുത്ത ബന്ധു കൂടിയാണ് മജീദ് പറമ്പായി. കഴിഞ്ഞ കുറെക്കാലമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ഇവിടെ ശക്തമായിരുന്നു. നിരോധിച്ച ശേഷം പി.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്. ഡി. പി. ഐ യിലേക്ക് ചേക്കേറി. പറമ്പായി മാത്രമല്ല മുഴപ്പിലങ്ങാട്, എടക്കാട്, നാറാത്ത്, ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും പി.എഫ്.ഐ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഇവര്‍ ആയുധ പരിശീലനവും രഹസ്യ ക്യാംപുകളും നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടും പൊലിസ് രഹസ്യ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

എസ്.ഡി.പി.ഐ ഗുണ്ടകള്‍ വിലസുന്നത് മുഖ്യമന്ത്രിയുടെ തണലിലാണെന്നും, മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന സദാചാര പോലീസ് ആക്രമണം കേരള പോലീസ് മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് വിജില്‍ മോഹനന്‍ ആരോപിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന എന്ന യുവതി സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുമ്പോള്‍ എസ്.ഡി.പി.ഐ ഗുണ്ട സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ എസ്.ഡി.പി.ഐ ഓഫീസില്‍ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തു. ഈ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിലെ പ്രധാന പ്രതികളായ നിരവധി എസ്.ഡി.പി.ഐ പ്രദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും അവരെ പിടികൂടാന്‍ പോലീസ് ധൈര്യം കാണിക്കാത്തത് അവര്‍ മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ ആണെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്ന് വിജില്‍ മോഹനന്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് എസ്.ഡി.പി.ഐ തീവ്രവാദി സംഘങ്ങളുടെ ശല്യം വളരെ രൂക്ഷമാണെന്ന് നാട്ടുകാര്‍ പല തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവാത്തതിന്റെ കാരണം ജില്ല പോലീസ് മേധാവി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഗുണ്ട സംഘങ്ങളെ തീറ്റിപ്പോറ്റുന്ന മുഖ്യമന്ത്രി ജില്ലയില്‍ കാലുകുത്തിയാല്‍ കരിങ്കൊടി കാണിക്കും. ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കടക്കുമെന്നും വിജില്‍ മോഹനന്‍ പറഞ്ഞു.