കണ്ണൂര്‍: കണ്ണൂര്‍ വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണയും സദാചാര ഗുണ്ടായിസവും രാഷ്ട്രീയ വിവാദമായി മാറുന്നു. റസീനയുടെ ആത്മഹത്യാ കേസില്‍ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പാര്‍ട്ടി രംഗത്തുവന്നു. പ്രതികളെ സംരക്ഷിച്ചു ആത്മഹത്യ ചെയ്ത യുവതിയെ അവഹേളിക്കും വിധത്തിലുമാണ് എസ്ഡിപിഐ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പറമ്പായി ചേരികമ്പനിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നതെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമായാണ്. കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐയെ തിരഞ്ഞ് പിടിച്ച് കള്ളക്കേസില്‍പ്പെടുത്തിയത് ദുരുപദിഷ്ടിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എന്താണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നിരിക്കെ യാഥാര്‍ഥ്യം അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ പോലിസ് പറയുന്നത് അപ്പടി കേട്ട് വാര്‍ത്ത ചെയ്യുന്നത് മാധ്യമ ധാര്‍മ്മികതയല്ല. പറമ്പായി - വേങ്ങാട് മേഖലയില്‍ പാര്‍ട്ടി നേടുന്ന ജനസ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് ഭരണ സൗകര്യത്തിന്റെ മറവില്‍ എസ്ഡിപിഐയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനം സജീവമായ പ്രദേശങ്ങളില്‍ ഒന്നാണ് കണ്ണൂരിലെ പറമ്പായി. എസ്ഡിപിഐയുടെ ശക്തികേന്ദ്രമായ ഇവിടെ നടന്നത് താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് എസഡിപിഐ പ്രതികളെ പിന്തുണച്ചു കൊണ്ട് രംഗത്തുവരുന്നത്. നേരത്തെ തീവ്രവാദ കേസില്‍ ഉള്‍പ്പെടെയുള്ള ആരോപണ വിധേയര്‍ ഈ പ്രദേശത്തുണ്ടായിരുന്നു.

അതേസമയം വീടിന് മുന്നില്‍ ആണ്‍ സുഹൃത്തുമായി സംസാരിച്ച് നിന്ന റസീനയെ ചോദ്യം ചെയ്തത് ബന്ധുക്കള്‍ പോലും ആയിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് റസീനയുമായോ ആണ്‍സുഹൃത്തുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. വിചാരണ ചെയ്യാന്‍ കൊണ്ട് പോയത് എസ്ഡിപിഐയുടെ പാര്‍ട്ടി ഓഫീസിലേക്കാണ്. അഞ്ച് മണിക്കൂറോളമാണ് ഇവരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ നീതി ന്യായം നടപ്പാക്കുന്ന സമാന്തര സംവിധാനങ്ങളെ കുറിച്ച് മലയാളികള്‍ക്ക് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ പറമ്പായിലുണ്ടായത് സമാനമായ സംഭവമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

യുവതിയുടെ ആണ്‍ സുഹൃത്തിന്റെ ഫോണും ടാബുമടക്കം വാങ്ങി പ്രതികള്‍ പരിശോധിച്ചുവെന്നത് എന്നത് തന്നെ വലിയ കുറ്റകൃത്യമാണ്. നാട്ട്കൂട്ടങ്ങള്‍ കൂടി ശിക്ഷ നടപ്പാക്കുന്ന രീതി പണ്ടെങ്ങോ തന്നെ രാജ്യത്ത് നിരോധിച്ചിരിക്കെയാണ് പറമ്പായില്‍ നിന്നും ആള്‍ക്കൂട്ട വിചാരണയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് റസീനയുടെ മരണം സ്ഥിരീകരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ റഹ്നാസ്, മുബഷിര്‍, ഫൈസല്‍ എന്നിവരെയാണ് പോലീസ് പ്രതികളെന്ന് സംശയിച്ചിരുന്നത്.

മൃതദേഹം ആശുപത്രയില്‍ സൂക്ഷിച്ചിരിക്കവേ പ്രതികള്‍ ആശുപത്രി വളപ്പില്‍ എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. റസീനയെ കൂട്ട വിചാരണ നടത്തിയ വാര്‍ത്തകള്‍ വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിരുന്നു. കൂട്ട വിചാരണയാണ് റസീനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് വീട്ടുകാര്‍ക്ക് ഉറപ്പായിരുന്നു. തുടര്‍ന്ന് വീട്ടുകാരും പ്രതികളും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് പ്രതികളെ ആശുപത്രി വളപ്പില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അപമാനഭാരം സഹിക്കാന്‍ കഴിയാതെയാണ് കായലോട് പറമ്പായിലെ റസീന ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് കണ്ട പ്രതികള്‍ ഇവരെ വിചാരണ നടത്തുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളമാണ് ഈ യുവാവിനെ ഇവര്‍ കൂട്ടത്തോടെ കൈകാര്യം ചെയ്തത്.