- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ റസീനയിറങ്ങുമ്പോൾ നാട്ടുകാർ ജീവനും കൊണ്ടു ഓടുന്നു; യുവതിക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയാണോയെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ചു പൊലിസ്; തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ റസീന അഴിഞ്ഞാടിയത് തട്ടുപൊളിപ്പൻ സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ; രോഗിയുടെ കൂട്ടിരിപ്പുകാരനെയും തല്ലിച്ചതച്ചു
കണ്ണൂർ: മദ്യലഹരിയിൽ റസീന തലശേരി നഗരത്തിലും പരിസരങ്ങളിലും അഴിഞ്ഞാടുന്നത് പതിവായിട്ടും നടപടിയെടുക്കാതെ പൊലിസ് ദൃക്സാക്ഷിയാകുന്നുവെന്ന പരാതി ശക്തമാകുന്നു. തുടർച്ചയായി തലശേരിയിലും ന്യൂമാഹിയിലും ഗതാഗത തടസമുണ്ടാക്കുകയും പൊതുജനങ്ങളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടും ഇവർ മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷൻ ജാമ്യത്തിലിറങ്ങുന്നത് ഉന്നതതലങ്ങളിലെ പിടിപാടുകാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. തലശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന(29)യെന്ന യുവതി ആരുടെ മുന്നിൽ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന ഭീതിയിലാണ് തലശേരിയിലും മാഹിയിലുമുള്ളവർ.
കഴിഞ്ഞ ദിവസം തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവർ ഭീകരത സൃഷ്ടിച്ചത്. തനിക്ക് നെഞ്ചു വേദനയാണെന്നും ഉടൻ ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ റസീന ഇവിടെ ബഹളമുണ്ടാക്കുകയും ആശുപത്രി ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഈ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടന്നത് തട്ടുപൊളിപ്പൻ രംഗങ്ങളെ വെല്ലുന്ന സീനുകളായിരുന്നു.
നെഞ്ചുവേദനയാണ് തനിക്ക് ചികിത്സ വേണമെന്നു പറഞ്ഞെത്തിയ റസീന ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് തട്ടിക്കയറുകയായിരുന്നു. ചികിത്സ വേണമെന്നു പറഞ്ഞെത്തിയ ഇവർ ചികിത്സയ്ക്കു വിധേയമാകാൻ കൂട്ടാക്കാത്തതാണ് പ്രശ്്നമുണ്ടാക്കിയത്. അവൾ പരിശോധിക്കുന്നതിനായി ഒരിടത്തു നിൽക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ ചെയ്യാതെ നടന്നു കളിക്കുകയായിരുന്നുവെന്നും ഇതു ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ അസഭ്യവർഷത്തിൽ കുളിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതുകണ്ടു സഹികെട്ടു അവിടെയുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരിൽ ഒരാൾ ഇടപെട്ടപ്പോൾ അയാളുടെ കരണം നോക്കിയൊന്നു പൊട്ടിച്ചു.
പിന്നീട് കണ്ടത് കൂട്ടിരിപ്പുകാരൻ നിലത്തുവീഴുന്നതാണ്. ഇതോടെ സ്്ഥിതി വഷളായപ്പോൾ ആശുപത്രി അധികൃതർ തലശേരി ടൗൺ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലിസ് ഇവിടെയെത്തി റസീനയെ അനുനയിപ്പിച്ചു മറ്റൊരു ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരുമാസംമുൻപ് മാഹി പന്തക്കൽ പൊലിസ് സ്റ്റേഷൻ പരിധയിലും ഇവർ മദ്യലഹരിയിൽ കാറോടിച്ചു അഴിഞ്ഞാടുകയും ദമ്പതികളുംകുഞ്ഞും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത വഴിയാത്രക്കാരായ യുവാക്കളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും നിലത്തെറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു.
കേട്ടാലറയ്ക്കുന്ന ഭാഷയിൽ വഴിയാത്രക്കാരായ യുവാക്കളെയും നാട്ടുകാരെയും പൊലിസിനെയും അസഭ്യം പറഞ്ഞായിരുന്നു നടുറോഡിൽ ഇവർ അഴിഞ്ഞാടിയിരുന്നത്. ഇതുകാരണം ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതവും മുടങ്ങി. എന്നാൽ ഈ കേസിൽ റസീന മണിക്കൂറുകൾ കൊണ്ടാണ് ഇവർ പുറത്തിറങ്ങിയത്. ഇതിനു ശേഷം മറ്റൊരു സ്ഥലത്തും ഇതിനുസമാനമായ സംഭവമുണ്ടായി.
റസീന മയക്കുമരുന്നിന്റെ അടിമയോ, മാനസിക വിഭ്രാന്തിയുള്ളവളോ, മദ്യാസക്തിയുള്ളവളോയാണെന്ന സംശയമാണ് നാട്ടുകാർക്കുള്ളത്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇവരുടെ വീഡിയോകളിൽ സമനില തെറ്റിയ വ്യക്തിയെപ്പോലെയാണ് പെരുമാറുന്നത്. നേരത്തെ സമ്പന്ന കുടുംബത്തിലെ യുവതിയാണ് ആഡംബരകാറിൽ സഞ്ചരിക്കുന്ന റസീനയെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്നാണ് ഇവരുടെ നാട്ടുകാർ നൽകുന്ന വിവരം. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ യുവതിയുടെ കാറിലുള്ള യാത്രകളും ഇവർ സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങളും മുകളിൽ സൂചിപ്പിക്കുന്ന ഏതോകാരണം കൊണ്ടാവാമെന്നാണ് ദൃക്സാക്ഷികൾ പൊലിസിനോട് പറഞ്ഞത്.
മുൻപ് ഒരു ഓട്ടോറിക്ഷയുമായി ഇവരുടെ കാർ കൂട്ടിയിടിച്ചിരുന്നു. അന്ന് ഇവരുടെ വാഹനത്തിൽ നിന്നും ഗുളിക ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി നാട്ടുകാർ പറയുന്നു.പ്രണയ വിവാഹവും അതുതകർന്നപ്പോൾ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ഈ യുവതിയുടെ ഇപ്പോഴത്തെ സാഹചര്യവും പൊലിസ് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ലഹരിയിൽ മതിമറന്ന് ഇവർ കാറുമായി റോഡിലിറങ്ങുമ്പോൾ നാട്ടുകാർ ഓടിരക്ഷപ്പെടേണ്ട അവസ്ഥയിലായിട്ടുണ്ട്. എപ്പോൾ പൊലിസ് പിടികൂടിയാലും മിനിട്ടുകൾക്കുള്ളിൽ ഇവരെ പുറത്തിറക്കുന്നതാരാണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. തലശേരിയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയ റസീനയെ ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകാൻ പൊലിസിന് കഴിഞ്ഞിട്ടുമില്ല.




