തൃശൂര്‍: കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനായി (45) പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊന്ന് മുങ്ങിയ പ്രേംകുമാര്‍ കേരളം വിട്ടുവെന്നാണ് പോലീസ് നിഗമനം. അതിനിടെ പ്രേംകുമാറിന്റെ സുഹൃത്തുക്കളെ അടക്കം പോലീസ് നിരീക്ഷണത്തിലാക്കി. അതിനിടെ പ്രേംകുമാര്‍ ഇത്രവലിയ ക്രൂരകൃത്യം ചെയ്യുന്ന കൊടുംക്രിമിനല്‍ ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു രേഖയുടെ മൂത്ത സഹോദരിയായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിനി സിന്ധു പറഞ്ഞു. രേഖയുടെ ഭര്‍ത്താവ് 2019ല്‍ എറണാകുളം ഉദയംപേരൂരില്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഈ കൊലയെന്നാണ് നിഗമനം. അമ്മ വിവാഹമോചിതയായിരുന്ന അനിയത്തിക്ക് ഒരു കൂട്ടായിട്ടാണ് രണ്ടു വര്‍ഷം മുന്‍പ് പടിയൂരിലേക്ക് താമസം മാറിയതെന്നും സിന്ധു പറഞ്ഞു. അമ്മ തനിക്കൊപ്പമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് സിന്ധു പറയുന്നു.

പ്രേംകുമാറുമായി അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് രേഖ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതെന്നും പ്രേംകുമാര്‍ അതിന് മുന്‍പത്തെ ഭാര്യയെ കൊലപെടുത്തിയ സംഭവങ്ങള്‍ ഒന്നും അറിയില്ലായിരുന്നുവെന്ന് രേഖയുടെ സഹോദരി പറഞ്ഞു. മറ്റ് പുരുഷന്മാരുമായി രേഖയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രേഖ പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിത സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിംഗിനെത്താന്‍ നിര്‍ദേശിച്ചിരുന്നു. രമ്യതയില്‍ പരസ്പരം പരിഹരിക്കാനായില്ലെങ്കില്‍ ഡിവോഴ്‌സിലേക്ക് നീങ്ങുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവിടെ നിന്നും മടങ്ങിയ രേഖയും അമ്മയും അന്ന് ഫോണില്‍ ബന്ധപെട്ടിരുന്നതായും അതിന് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നും സഹോദരി സിന്ധു പറഞ്ഞു. രേഖയുടെയും അമ്മ മണിയുടെയും മരണ സമയങ്ങളിലും വ്യത്യാസമുണ്ടെന്ന് സംശയിക്കുന്നതായും ഇരുവരുടെയും മൃതദേഹങ്ങളുടെ പഴക്കം വ്യത്യസ്ത തരത്തിലായിരുന്നുവെന്നും സിന്ധു പറഞ്ഞു.

പ്രേംകുമാറിനായി തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി സിന്റെ നേതൃത്വത്തില്‍ പ്രേത്യേക അന്വേഷണസംഘം രൂപികരിച്ച് പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മൊബൈല്‍ ടവര്‍ ലോക്കോഷനുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഏറെ പണിപ്പെട്ടായിരുന്നു പ്രേംകുമാറിനെ പൊലീസ് പിടികൂടിയത്. അന്ന് പോലീസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ മൊബൈല്‍ ട്രെയിനില്‍ വടക്കേ ഇന്ത്യയിലേക്ക് അയച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പ്രേംകുമാറിന്റെ സ്വദേശമായ കേട്ടയത്തും ബന്ധുവീടുകളിലും സഹപാഠികളെയും കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാളെ സഹായിച്ചവരും അന്വേഷണ പരിധിയിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലായിരുന്നു പ്രേംകുമാര്‍.

വെള്ളാനിയില്‍ ആയിരുന്നു ആദ്യം അച്ഛനും അമ്മയ്ക്കുമൊപ്പം രേഖ താമസിച്ചിരുന്നത്. ടിടിസി പഠിച്ച രേഖ പാലക്കാട് ഒരു സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് ജോലി ചെയ്യുന്ന കൂട്ടുകാരി പറഞ്ഞതനുസരിച്ചാണ് ജോലി അന്വേഷിച്ച് കൊച്ചിയില്‍ പോയി. അവിടെ വച്ച് കാക്കനാട് ഒരു ഹോട്ടലില്‍ ജനറല്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രേംകുമാറിനെ പരിചയപ്പെട്ടു. മുന്തിയ ഹോട്ടലായിരുന്നു ഇത്. തുടര്‍ന്ന് ചോറ്റാനിക്കര അമ്പലത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. ഒരുമാസം കഴിഞ്ഞാണ് ഈ കാര്യം വീട്ടുകാരോട് പറഞ്ഞത്. ആദ്യ ഭാര്യ ഒരു അപകടത്തില്‍ മരിച്ചു എന്നാണ് രേഖയോട് ഇയാള്‍ പറഞ്ഞത്. ഇതിനിടെ പടിയൂരിലെ ആദ്യം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇപ്പോഴുള്ള വീട്ടിലേക്ക് താമസം മാറി. ഇക്കാലത്തിനിടെ ഇയാള്‍ ജോലി ചെയ്തിരുന്ന എറണാകുളത്തും കോഴിക്കോടും ഗുരുവായൂരും രേഖയും ഒപ്പം താമസിച്ചിരുന്നു. ഇടയ്ക്ക് പടിയൂരിലെ വീട്ടിലെത്തി അമ്മയ്‌ക്കൊപ്പം ഇരുവരും താമസിച്ചിരുന്നു. അദ്യ വിവാഹത്തിലെ പത്താം ക്ലാസുകാരനായ മകനെ അവധിക്കാലത്ത് കൊണ്ടുവന്ന് കുടുംബ വീട്ടിലും നിര്‍ത്തി.

അടുത്തിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ പോലീസ് വനിതാ സെല്ലില്‍ പരാതി നല്‍കി. കൗണ്‍സലിങ്ങിന് വിളിച്ചെങ്കിലും അയാളുമായി ഒത്തുപോകില്ലെന്നു അവള്‍ പറഞ്ഞു. സ്റ്റേഷനില്‍ പോയി വന്ന ശേഷമാണ് അവള്‍ കൊല്ലപ്പെട്ടത്. അമ്മ മാപ്രാണത്ത് ഒരു സ്ഥാപനത്തില്‍ ക്ലീനിങ് ജോലി ചെയ്യുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയും അതിന് പോയിരുന്നു. അതുകൊണ്ട് തന്നെ തിങ്കളാഴ്ചയ്ക്ക് ശേഷമാണ് കൊലയെന്നാണ് നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇരുവരെയും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ച് പഴയ കാമുകിയെ പരിചയപ്പെട്ട് അവരൊടൊപ്പം ജീവിക്കാന്‍ 2019 ല്‍ അന്നത്തെ ഭാര്യയായിരുന്ന വിദ്യ എന്ന സ്ത്രിയെ കൊലപെടുത്തിയ 'ഉദയം പേരൂര്‍ വിദ്യ കൊലപാതക കേസിലെ' പ്രതിയാണ് പ്രേംകുമാര്‍.

രേഖയുടെ മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഭീഷണി കത്താണ് കൊലപാതകം എന്ന നിഗമനത്തിലേയ്ക്ക് പോലീസിനെ എത്തിച്ചത്. രേഖയുടെ ആദ്യ ഭര്‍ത്താവും രേഖയും ഒന്നിച്ചുള്ള ചിത്രവും കൊലപാതകം നടത്തി എന്ന് കരുതുന്ന പ്രേംകുമാറും രേഖയും ഒന്നിച്ചുള്ള ചിത്രവും കൂടാതെ മറ്റൊരു സുഹൃത്തും രേഖയും ഒന്നിച്ചുള്ള ചിത്രവും കളര്‍ പ്രിന്റ് എടുത്ത് അതിന് പുറകിലായി ഇവരെ ഒന്നിക്കാന്‍ അനുവദിക്കില്ല എന്ന വാക്കുകളോടെയാണ് കത്തുണ്ടായിരുന്നത്.