- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും; പിതാവിന്റെ മൊഴിയും ഇന്നെടുക്കും; സാമ്പത്തിക ബാധ്യതക്ക് മറ്റു കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍; ഫര്‍സാനയെ കൊലപ്പെടുത്തിയത് ഒറ്റക്കാകുമെന്ന് കരുതിയതിനാല്‍
അഫാന്റേത് അസാധാരണ പെരുമാറ്റം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. കടക്കാര്‍ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നാളായി കൂട്ട ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 14 പേരില്‍ നിന്നായി അഫാന് 65 ലക്ഷം രൂപ കടം വാങ്ങി. സാമ്പത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ പ്രതികരിച്ചു.
പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നും റൂറല്‍ എസ്പി പറഞ്ഞു. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫര്‍സാനയോട് അഫാന് എന്തെങ്കിലും വിരോധം ഉള്ളതായി കണ്ടെത്തിയിട്ടില്ല. താന്‍ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫര്‍സാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫര്‍സാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അഫാന്റെ അച്ഛന്റെ മൊഴി ഇന്നെടുക്കും.
ഇന്ന് രാവിലെയാണ് അഫാന്റെ പിതാവ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു.
ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്ന് കടം വാങ്ങി. വീട് വിറ്റ് കടം വീട്ടാനും അഫാന്‍ ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാംനിലയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ എക്കോ റൂമിന് എതിരെയുള്ള 32ാം നമ്പര്‍ മുറിയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ (23) ഇപ്പോള്‍. 24 മണിക്കൂറും രണ്ടു പൊലീസുകാരുടെ സുരക്ഷയിലാണ് അഫാന്‍. മുറിക്കു പുറത്ത്, വാതില്‍പ്പഴുതിലൂടെ അഫാനെ കാണാന്‍ ശ്രമിക്കുന്നുണ്ട് പലരും. പൊലീസ് കാഴ്ച മറയ്ക്കുന്നു. ക്രൂരമായ കൊലപാതകങ്ങള്‍ക്കു ശേഷം വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയ അഫാന്‍ എലിവിഷം കഴിച്ചെന്നു പറഞ്ഞതിനെ തുടര്‍ന്നു തിങ്കള്‍ രാത്രി ഏഴോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ഒരു കയ്യില്‍ വിലങ്ങിട്ടും കാലുകളില്‍ തുണി കൊണ്ടു കെട്ടിയുമായിരുന്നു ആദ്യ ദിനങ്ങളിലെ ചികിത്സ. കഴിഞ്ഞ ദിവസം കാലുകളിലെ കെട്ട് അഴിച്ചു. ഒരു കൈ കട്ടിലില്‍ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി മാത്രം ഇത് അഴിച്ചുമാറ്റും. ചിലപ്പോള്‍ കുറ്റബോധമില്ലാത്ത പോലെ പെരുമാറും. ചിലപ്പോള്‍ നിശ്ശബ്ദനാകും. കൊല നടത്തിയതിനെക്കുറിച്ച് പൊലീസുകാരോട് പറയും. ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. കൊല നടത്തിയ കാര്യങ്ങള്‍ ഭാവഭേദമില്ലാതെ വിവരിച്ചെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ അഫാനെ സ്‌കാനിങ്ങിനു വിധേയനാക്കി, രക്തപരിശോധനയും നടത്തി. അഫാന് നിലവില്‍ മാനസിക പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും കഴിഞ്ഞദിവസം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. ഇതുവരെ നടത്തിയ രക്തപരിശോധനാഫലങ്ങളിലും പ്രശ്നങ്ങളില്ല. 2 ദിവസം കൂടി ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.
എലിവിഷം കഴിച്ചെങ്കിലും കരളിന്റെ പ്രവര്‍ത്തനവും സാധാരണനിലയിലാണ്. അടുത്ത ദിവസം നടത്തുന്ന രക്തപരിശോധനയിലും കരളിന്റെ പ്രവര്‍ത്തനത്തിലും കുഴപ്പങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാനാണു തീരുമാനം. ഇതിനു പിന്നാലെ മാനസികാരോഗ്യ വിദഗ്ധനും അഫാനെ പരിശോധിക്കും. അന്വേഷണത്തിന്റെ തുടക്കത്തില്‍ ചികിത്സയോടു സഹകരിച്ചിരുന്നില്ല. ഇപ്പോള്‍ ചികിത്സയോടു സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയാണ് അഫാനെ റിമാന്‍ഡ് ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നുള്ള മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അഫാന്റെ മറുപടി.പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷും മജിസ്‌ട്രേട്ടിനൊപ്പമുണ്ടായിന്നു.